പാറ്റ്ന: ബിഹാർ നിയമസഭാ പരിസരത്തു നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പികൾ കണ്ടെത്തിയ സാഹചര്യത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്. ഭരണകക്ഷിയായ എൻഡിഎ എംഎൽഎമാർ സംസ്‌ഥാനത്ത് സമ്പൂർണ മദ്യ നിരോധനത്തിന് വേണ്ടി ആവശ്യം ഉന്നയിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് നിയമസഭാ പരിസരത്ത് ഒഴിഞ്ഞ മദ്യക്കുപ്പികൾ കണ്ടെത്തിയത്.
മദ്യക്കുപ്പികൾ കണ്ടെത്തിയത് ഗൗരവകരമായ സംഭവമാണെന്ന് തേജസ്വി യാദവ് പറഞ്ഞു. സംസ്‌ഥാനത്ത് ഉടനീളം മദ്യക്കുപ്പികളാണ്. മദ്യത്തിന് പൂർണമായും നിരോധനം ഏർപ്പെടുത്തേണ്ട സാഹചര്യമാണ് നിലവിലുള്ളത് എന്നും യാദവ് പറഞ്ഞു.
“മദ്യ നിരോധനത്തിൽ സർക്കാരിന് ആത്‌മാർഥത ഇല്ലെന്നും ഇപ്പോൾ നടക്കുന്നത് കണ്ണിൽ പൊടിയിടലാണ്. മദ്യം വാങ്ങുന്നവരെ പിടികൂടുന്ന പോലീസ് ഇതിന്റെ വിൽപ്പനക്കാരായ മദ്യ മാഫിയകളെ തൊടുന്നില്ല. പാവപ്പെട്ട ഗ്രാമീണരാണ് അറസ്‌റ്റിലാകുകയോ വ്യാജമദ്യം കഴിച്ച് മരിക്കുകയോ ചെയ്യുന്നത്”- തേജസ്വി പറഞ്ഞു.
ബിഹാറിൽ അടിക്കടി വ്യാജമദ്യ ദുരന്തം സംഭവിക്കാറുണ്ട്. ദീപാവലി ദിനത്തിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ 33 പേരാണ് മരിച്ചത്. ഇതിന് പിന്നാലെയാണ് സംസ്‌ഥാനത്ത് മദ്യനിരോധനം നടപ്പാക്കണമെന്ന ആവശ്യം ഉയർന്നത്.
Read also: ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസ്; കേന്ദ്രത്തെ വിമർശിച്ച് കെജ്‌രിവാൾ