ശ്രീനഗർ: ജമ്മു കശ്‌മീരിലെ ഷോപ്പിയാൻ, അനന്ത്നാഗ്, പുൽവാമ എന്നിവിടങ്ങളിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ. മൂന്നിടങ്ങളിലും ഭീകരവാദികളുണ്ടെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തിൽ സൈന്യം തിരച്ചിൽ നടത്തുകയായിരുന്നു. തുടർന്ന് ഭീകരവാദികൾ ആക്രമണം നടത്തുകയായിരുന്നു.
സംയുക്‌ത സേനയാണ് തിരച്ചിൽ നടത്തുന്നത്. സേനാവിഭാഗങ്ങളും സിആർപിഎഫും പോലീസും ഉൾപ്പടെ ഉള്ളതാണ് സംയുക്‌ത സേന. കരസേനാ മേധാവി നരവനെ കശ്‌മീരിൽ തുടരുന്നുണ്ട്. ആക്രമണം നടന്ന സ്‌ഥലങ്ങളിൽ കരസേനാ മേധാവി സന്ദർശനം നടത്തി സ്‌ഥിതിഗതികൾ വിലയിരുത്തുമെന്നാണ് സൂചന.
അതേസമയം, കശ്‌മീരിലെ സാധാരണ പൗരൻമാർക്ക് നേരെയുണ്ടായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട കേസുകൾ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുക്കും. കശ്‌മീരിൽ കഴിഞ്ഞ രണ്ടാഴ്‌ചക്കുള്ളിൽ തുടർച്ചയായുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്‌ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം തിരുമാനിച്ചത്.
അതേസമയം ജമ്മു കശ്‌മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സൈനികർ കൊല്ലപ്പെടുകയും നാട്ടുകാർ മരിക്കുകയും ചെയ്യുമ്പോൾ ഇന്ത്യ പാകിസ്‌ഥാനുമായി ട്വന്റി-ട്വന്റി കളിക്കാൻ പോവുകയാണോ എന്നാണ് മജ്‌ലിസ് പാർട്ടി തലവൻ അസദുദ്ദിൻ ഒവൈസി ചോദിച്ചത്. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരാണ് കശ്‌മീരിൽ പൗരൻമാരെ ലക്ഷ്യമിട്ട് തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങൾക്കു കാരണം.
ബിഹാറിൽ നിന്നുള്ള പാവപ്പെട്ട തൊഴിലാളികൾ കൊല്ലപ്പെടുന്നു. ചിലരെ മാത്രം ലക്ഷ്യമിട്ടുള്ള കൊല നടക്കുന്നു. ഇതെല്ലാം കേന്ദ്രത്തിന്റെ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. ഒക്‌ടോബർ 24ന് ദുബായിലാണ് ഇന്ത്യയും പാകിസ്‌ഥാനും തമ്മിലുള്ള ടി-20 മൽസരം നടക്കുക. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ വർഷത്തെ ടി-20 ലോകകപ്പ് മാറ്റിവച്ചിരുന്നു. മുൻ നിശ്‌ചയിച്ച പ്രകാരം ഈ വർഷത്തെ ലോകകപ്പ് യുഎഇയിൽ വച്ച് നടത്താനായിരുന്നു ഐസിസിയുടെ തീരുമാനം.
Read also: ലഖിംപൂർ കൂട്ടക്കൊല; സുപ്രീം കോടതി ഇന്നും വാദം കേൾക്കും