തിരുവനന്തപുരം: ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് എറണാകുളം ഡിസിസി ഓഫിസിന് മുന്നിൽ ഉണ്ടായ പോസ്‌റ്റർ പ്രതിഷേധത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പാർടിയുടെ ശത്രുക്കളാണ് പോസ്‌റ്റർ പ്രചാരണം നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. അനാവശ്യ സമ്മർദ്ദങ്ങൾക്ക് കീഴടങ്ങില്ല. ഏത് പാർടി നേതാക്കളെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചാലും ശക്‌തമായ നടപടികളുണ്ടാകും. വിഡി സതീശന്റെയും കെ സുധാകരന്റെയും പേരിൽ കേരളത്തിൽ ഗ്രൂപ്പ് ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എറണാകുളം ഡിസിസി ഓഫിസിന് മുന്നിലാണ് പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വിഡി സതീശന്റെ ഗ്രൂപ്പ് കളി അവസാനിപ്പിക്കുക, സതീശന്റെ കോൺഗ്രസ് വഞ്ചന തിരിച്ചറിയുക, പുതിയ ഗ്രൂപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നു എന്നുമാണ് പോസ്‌റ്ററുകളിലെ ആരോപണം.
കോണ്‍ഗ്രസ് പാർടിക്കെതിരെ ജീവിതം ഹോമിച്ച ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, വിഎം സുധീരന്‍ എന്നീ മുതിര്‍ന്ന നേതാക്കളെ അവഗണിക്കുന്ന വിഡി സതീശന്റെ പൊയ് മുഖം തിരിച്ചറിയുക, ഗ്രൂപ്പ് ഇല്ലെന്ന് കോണ്‍ഗ്രസുകാരെ തെറ്റിദ്ധരിപ്പിച്ച് പുതിയ ഗ്രൂപ്പ് ഉണ്ടാക്കുന്ന വിഡി സതീശന്‍, ജില്ലയില്‍ കോണ്‍ഗ്രസിന് സീറ്റുകള്‍ നഷ്‌ടപ്പെട്ടാലും വേണ്ടില്ല, തന്റെ ഗ്രൂപ്പുകാരന്‍ തന്നെ ജില്ലാ കോണ്‍ഗ്രസ് പ്രസിഡണ്ടാകണം എന്ന് താല്‍പര്യപ്പെടുന്ന വിഡി സതീശന്‍ എന്നിങ്ങനെയാണ് പോസ്‌റ്ററിലെ വാചകങ്ങൾ.
Most Read: കന്നഡ സിനിമാ മേഖലയിൽ വൻ മയക്കുമരുന്ന് റാക്കറ്റിന്റെ സാന്നിധ്യം; ബെംഗളൂരു പോലീസ്