ബെംഗളൂരു: കന്നഡ സിനിമാ മേഖലയിൽ വൻ മയക്കുമരുന്ന് റാക്കറ്റ് പ്രവർത്തിക്കുന്നതായി ബെംഗളൂരു പോലീസ്. പതിനഞ്ചിലേറെ നടീ നടൻമാരിലേക്ക് കേസിന്റെ അന്വേഷണം വ്യാപിപ്പിച്ചതായി പോലീസ് കോടതിയെ അറിയിച്ചു. ബെംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പോലീസിന്റെ കണ്ടെത്തൽ.
നടിമാരായ സഞ്‌ജന ഗൽറാണി, രാഗിണി ദ്വിവേദി എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു. ഇരുവരും മയക്കുമരുന്ന് ഉപയോഗിച്ചത് സ്‌ഥിരീകരിക്കുന്ന ഫോറൻസിക് റിപ്പോർട് കോടതിയിൽ സമർപ്പിച്ചു. നടൻ വിവേക് ഒബ്രോയിയുടെ ഭാര്യാസഹോദരൻ ആദിത്യ ആൽവ ഇതിലെ പ്രധാന കണ്ണിയാണെന്ന് പോലീസ് ചൂണ്ടികാണിക്കുന്നു. മുൻ മന്ത്രി ജീവരാജ് ആൽവയുടെ മകനാണ് ആദിത്യ ആൽവ.
കൊച്ചി സ്വദേശി മുഹമ്മദ് അനൂപ്, അനിഖ, റീജേഷ് എന്നിവരുമായി ആദിത്യ ആൽവയ്‌ക്ക് ഇടപാടുകൾ ഉണ്ടായിരുന്നുവെന്ന് പോലീസ് കോടതിയിൽ അറിയിച്ചു. ഇവരുടെ ഫോൺരേഖകൾ അടക്കം റിപ്പോർട്ടിനൊപ്പം സമർപ്പിച്ചിട്ടുണ്ട്. മുഹമ്മദ് അനൂപ്, അനിഖ, റീജേഷ് എന്നിവരാണ് ബെംഗളൂരു സിനിമാ മേഖലയിലേക്ക് മയക്കുമരുന്ന് എത്തിച്ചവരിൽ മുഖ്യകണ്ണികളെന്നും പോലീസ് വ്യക്‌തമാക്കി.
Read Also: ജാതി സെൻസസ്; തീരുമാനം പ്രധാനമന്ത്രിയുടേത് എന്ന് ബിഹാർ മുഖ്യമന്ത്രി