ബെംഗളൂരു: മയക്കുമരുന്ന് കേസിൽ കൂടുതൽ തെന്നിന്ത്യൻ താരങ്ങളെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ ഏജൻസികൾ. ബാഹുബലി താരം റാണാ ദഗ്ഗുബാട്ടി ഇന്ന് ഹൈദരാബാദിലെ ഇഡി ഓഫിസിൽ ചോദ്യം ചെയ്യലിനായി ഹാജരായി. എൻസിബി, ഇഡി, ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘവും വിവിധ താരങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.
30 കോടിയിലധികം കള്ളപ്പണം വെളുപ്പിച്ച കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് റാണയെ ഇപ്പോൾ ചോദ്യം ചെയ്യുന്നത്. കേസിൽ ഇത് രണ്ടാം തവണയാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്.
അതേസമയം, പ്രശസ്‌ത നടി ചാർമി കൗറിനും രാകുൽ പ്രീത് സിങ്ങിനും എൻസിബി നോട്ടീസ് അയച്ചിട്ടുണ്ട്. രാകുലിനെ വീണ്ടും ചോദ്യം ചെയ്യാനാണ് ഇഡിയുടെ തീരുമാനം. ചാർമി കൗറിനെ കഴിഞ്ഞ ദിവസം ഇഡി ചോദ്യം ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് എൻസിബിയും ഇവരെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്.
കന്നഡയിലെ പ്രമുഖ നടിയും അവതാരകയുമായ അനുശ്രീ മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന ഡീലറാണെന്നാണ് കർണാടക ക്രൈം ബ്രാഞ്ച് കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ പറയുന്നത്. അനുശ്രീ മയക്കുമരുന്ന് ഉപയോഗിച്ചതായി ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു.
Also Read: മൂന്നാം ഘട്ടം മോദിയുടെ വാരാണസിയിൽ; സമരം കടുപ്പിച്ച് കർഷകർ