തിരുവനന്തപുരം: അറസ്‌റ്റിലായ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് രാവിലെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കും. കൂടുതൽ ചോദ്യം ചെയ്യലിനായി എൻഫോഴ്‌സ്‌മെന്റ് ശിവശങ്കറിനെ കസ്‌റ്റഡിയിൽ വാങ്ങും. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം ഇന്നലെ രാത്രി 10 മണിക്കാണ് ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് അറസ്‌റ്റ് ചെയ്‌തത്. ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇത്.
ആറ് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലുകൾക്ക് ഒടുവിലാണ് എം ശിവശങ്കറിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. ആദ്യം അറസ്‌റ്റ് രേഖപ്പെടുത്തേണ്ടത് ഏത് ഏജൻസിയാണ് എന്ന കാര്യത്തിൽ വിവിധ തലങ്ങളിൽ കൂടിയാലോചന നടക്കുകയും ചെയ്‌തിരുന്നു. ഒടുവിൽ ശിവശങ്കറെ കസ്‌റ്റഡിയിലെടുത്ത ഇഡി തന്നെ അറസ്‌റ്റ് രേഖപ്പെടുത്താനുള്ള തീരുമാനവുമായി മുന്നോട്ട് പോകുകയായിരുന്നു.
Related News: സ്വർണക്കടത്ത് ‘സെമി’ ക്ളൈമാക്‌സ്; എൻഫോഴ്‌സ്‌മെന്റ് ശിവശങ്കറിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി
രാവിലെ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനു തൊട്ടു പിന്നാലെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ശിവശങ്കറിനെ കസ്‌റ്റഡിയിൽ എടുത്തത്. സ്വപനയുടെ ലോക്കറിൽ കണ്ടെത്തിയ പണമാണ് ശിവങ്കറിന്റെ അറസ്‌റ്റിലേക്കുള്ള നിർണ്ണായക വഴിത്തിരിവായത്. ഒരു കോടി രൂപയാണ് ലോക്കറിൽ നിന്നും കണ്ടെത്തിയത്. ഇതിന്റെ ഉറവിടം ശിവശങ്കറിനോ, സ്വപ്‌നക്കോ വ്യക്‌തമാക്കാൻ കഴിഞ്ഞില്ല. ഈ പണത്തിൽ ശിവശങ്കറിനും പങ്കുള്ളതായി ഇഡി സംശയിക്കുന്നുണ്ട്. ഇതുവരെ ഇഡി നടത്തിയ ചോദ്യം ചെയ്യലിൽ നിന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ, തെളിവുകൾ നിരത്തിക്കൊണ്ടുള്ള അവസാനവട്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്‌റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്.
Related News: ശിവശങ്കറിന്റെ അറസ്‌റ്റോടെ കേസില്‍ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള പങ്ക് വ്യക്‌തമായി; വി മുരളീധരന്‍