തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് 19 വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലിമെഡിസിന്‍ സംവിധാനമായ ഇ-സഞ്‌ജീവനിയിൽ കൂടുതല്‍ സ്‌പെഷ്യാലിറ്റി ഡോക്‌ടര്‍മാരുടെ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കോവിഡ് കാലത്ത് പരമാവധി ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ ചികിൽസ തേടാന്‍ കഴിയുന്നതാണ് ഇ-സഞ്‌ജീവനി. ഇതുവരെ ഒന്നരലക്ഷത്തിലധികം പേരാണ് ഇ-സഞ്‌ജീവനി വഴി ചികിൽസ തേടിയത്.
പ്രതിദിനം ചികിൽസ തേടുന്ന രോഗികളുടെ എണ്ണം 2,000ത്തിന് മുകളിലായിട്ടുണ്ട്. ഇപ്പോള്‍ സാധാരണ ഒപിക്ക് പുറമേ എല്ലാ ദിവസവും സ്‌പെഷ്യാലിറ്റി ഡോക്‌ടർമാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. കോവിഡിന് ശേഷം ആശുപത്രിയില്‍ നേരിട്ട് പോയി തുടര്‍ചികിൽസ നടത്തുന്നവര്‍ക്കും ടെലി മെഡിസിന്‍ സേവനം ഉപയോഗിക്കാവുന്നതാണ്. കോവിഡ് ഒപി സേവനം 24 മണിക്കൂറും ലഭ്യമാണ്. ഈ സേവനങ്ങള്‍ എല്ലാവരും പരമാവധി ഉപയോഗിക്കണമെന്നും ആരോഗ്യമന്ത്രി വ്യക്‌തമാക്കി.
ശ്വാസകോശ രോഗം, ത്വക്ക് രോഗം, ഇഎന്‍ടി, പാലിയേറ്റീവ് കെയര്‍, ദന്തരോഗം എന്നീ വിഭാഗങ്ങളുടെ ഒപികള്‍ എല്ലാ ദിവസവും രാവിലെ 9 മുതല്‍ ഒരു മണി വരെയുണ്ടാകും. നേത്രരോഗ വിഭാഗം, ഹീമോഫീലിയ എന്നീ വിഭാഗങ്ങളിലെ ഒപികള്‍ തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 9 മുതല്‍ ഒരു മണി വരെയാണ്.
അസ്‌ഥിരോഗ വിഭാഗം ഒപി ഞായര്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെയും, കാര്‍ഡിയോളജി ഒപി വെള്ളിയാഴ്‌ച 9 മുതല്‍ ഒരു മണി വരെയും, പിഎംആര്‍ ഒപി ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ വൈകുന്നേരം 4 മുതല്‍ 6 വരെയും പ്രവര്‍ത്തിക്കും. കൂടാതെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ശിശുരോഗ വിഭാഗം തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 9 മുതല്‍ ഒരു മണിവരെ പ്രത്യേക ഒപികളും ആരംഭിച്ചിട്ടുണ്ട്.
Read also: സംസ്‌ഥാനത്ത് ബ്ളാക്ക് ഫംഗസ് മരുന്ന് എത്തി