അബുദാബി: കോവിഡ് വൈറസിന്റെ പുതിയ തരംഗങ്ങൾ ലോക രാജ്യങ്ങളിൽ റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ എല്ലാവരും ബൂസ്‌റ്റർ ഡോസ് വാക്‌സിനെടുത്ത് സുരക്ഷിതരാവണമെന്ന് നിർദ്ദേശം നൽകി യുഎഇ ആരോഗ്യ മന്ത്രാലയം. സ്വദേശികളുടേയും വിദേശികളുടേയും ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് അധികൃതർ നിർദ്ദേശം നൽകിയിരിക്കുന്നത്.
പ്രായമായവരും ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നവരും ബൂസ്‌റ്റർ ഡോസ് സ്വീകരിക്കണമെന്നാണ് ആദ്യം നിർദ്ദേശം നൽകിയിരുന്നത്. എന്നാൽ 18 വയസിന് മുകളിലുള്ള എല്ലാവരും ബൂസ്‌റ്റർ ഡോസ് സ്വീകരിക്കണമെന്നാണ് നിലവിൽ നിർദ്ദേശം നൽകിയിരിക്കുന്നത്. കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് എടുത്ത ശേഷം 6 മാസങ്ങൾക്ക് ശേഷം ബൂസ്‌റ്റർ ഡോസ് സ്വീകരിക്കാം.
സിനോഫാം എടുത്തവർക്ക് ബൂസ്‌റ്ററായി അതേ വാക്‌സിനോ ഫൈസറോ എടുക്കാം. സിനോഫാമാണെങ്കിൽ ഒരു ഡോസും ഫൈസറാണെങ്കിൽ 2 ഡോസും എടുക്കണം. യുഎഇ ജനസംഖ്യയിൽ 90 ശതമാനത്തിലധികം പേർ 2 ഡോസ് വാക്‌സിനും എടുത്തവരാണ്. എങ്കിലും വൈറസിന്റെ പുതിയ തരംഗങ്ങളിൽ നിന്നും രക്ഷ നേടാൻ ബൂസ്‌റ്റർ ഡോസ് അനിവാര്യമാണെന്ന് അധികൃതർ വ്യക്‌തമാക്കി.
Read also: സീറ്റ് അനുവദിച്ചിട്ടും പ്രവേശനമില്ല; പേരാമ്പ്ര സികെജി കോളേജിൽ പ്രതിഷേധം