പാലക്കാട്: പാലക്കാട്-തൃശൂർ റൂട്ടിലോടുന്ന സ്വകാര്യ ബസുകൾ ഇന്ന് പണിമുടക്കും. പന്നിയങ്കര ടോൾ പ്ളാസയിൽ അമിതമായി ടോൾ നിരക്ക് ഈടാക്കുന്നതിൽ പ്രതിഷേധിച്ചാണ് ബസ് ഉടമകൾ പണിമുടക്കിന് ആഹ്വാനം ചെയ്‌തത്. 150 ഓളം ബസുകളാണ് പണിമുടക്കിൽ പങ്കെടുക്കുക. 10,540 രൂപയാണ് 50 തവണ കടന്ന് പോകാൻ സ്വകാര്യ ബസുകൾക്ക് ടോൾ നൽകേണ്ടി വരുന്നത്.
പ്രതിമാസം 30,000ത്തിൽ അധികം രൂപ ടോൾ നൽകേണ്ടി വരും. ഇത് നൽകി സർവീസ് തുടരാൻ കഴിയില്ലെന്നും, വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നുമാണ് ബസ് ഉടമകളുടെ നിലപാട്. അതേസമയം, ടോൾ നിരക്ക് കുറക്കണമെന്ന് ആവശ്യപ്പെട്ട് ടോൾ പ്ളാസക്ക് മുന്നിൽ ബസ് ജീവനക്കാരും ഉടമകളും നടത്തുന്ന അനിശ്‌ചിതകാല റിലേ നിരാഹാര സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടന്നു.
പന്നിയങ്കര ടോൾ പ്ളാസയിൽ നിന്ന് ടോൾ പിരിവ് തുടങ്ങിയതിനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ തന്നെ ചെറിയതോതിൽ പ്രതിഷേധം ഉണ്ടായിരുന്നു. ട്രാക്കിൽ നിർത്തിയിട്ടും പിന്നീട് ആളുകളെ ഇറക്കിവിട്ടും സ്വകാര്യ ബസുകൾ പ്രതിഷേധിച്ചിരുന്നു. നിർമാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ഭാരം കൂടിയ വാഹനങ്ങൾ അടക്കം ഉള്ളവക്ക് 430 രൂപയാണ് നൽകേണ്ടത്.
ഇരുഭാഗത്തേക്കും പോകണമെങ്കിൽ 645 രൂപ.ഒരു മാസത്തെ പാസിന് 14,315 രൂപയാണ് നൽകേണ്ടത്. വാൻ, ജീപ്പ്, ചെറിയ വാഹനങ്ങൾ എന്നിവക്ക് 90 രൂപ വേണം. ഇരുഭാഗത്തേക്കുമാണെങ്കിൽ 135 രൂപയും നൽകണം. മിനി ബസ്, ചെറിയ ചരക്ക് വാഹനങ്ങൾ എന്നിവക്ക് 140 രൂപയും ഇരുവശത്തേക്കും 210 രൂപയുമാണ് നിരക്ക്. ബസ്, ട്രക്ക് എന്നിവക്ക് ഒരു തവണ പോകാൻ 280 രൂപയും ഇരുഭാഗത്തേക്കും 425 രൂപയും ഒരു മാസത്തെ പാസ് 9400 രൂപയുമാണ്.
Most Read: മുംബൈയിലേത് എക്‌സ്ഇ വകഭേദമല്ലെന്ന് സർക്കാർ വൃത്തങ്ങൾ