കണ്ണൂർ: ജില്ലയിലെ വിമാനത്താവളത്തിൽ ആരംഭിച്ച കെഎസ്ആര്‍ടിസിയുടെ എ സി ലോഫ്‌ളോര്‍ സര്‍ക്കുലര്‍ ബസ് സര്‍വീസ് ജനങ്ങൾക്ക് ഏറെ ഫലപ്രദമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉത്തരമലബാറിന്റെ വികസനത്തില്‍ മുഖ്യപങ്ക് വഹിക്കുന്ന കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന യാത്രക്കാര്‍ക്ക് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ബസ് സര്‍വീസ് ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ചുരുങ്ങിയ ചെലവില്‍ എയര്‍പോര്‍ട്ടില്‍ നിന്ന് റെയില്‍വേ സ്‌റ്റേഷനിലേക്കും തിരിച്ചും എത്തിച്ചേരാന്‍ ഈ സേവനം മുഖേന സാധ്യമാകുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. തലശ്ശേരി, കണ്ണൂര്‍ ഡിപ്പോകളില്‍ നിന്ന് ഒരോ ബസ് വീതമാണ് സര്‍വീസ് നടത്തുന്നത്. കണ്ണൂര്‍, തലശ്ശേരി റെയില്‍വേ സ്‌റ്റേഷനുകളിലേക്കാണ് സര്‍വീസ് നടത്തുക. ഒരു ദിവസം നാല് ട്രിപ്പ് നടത്താനാണ് ഉദ്ദേശിക്കുന്നത്.
വിമാനങ്ങള്‍ എത്തിച്ചേരുന്ന സമയം അനുസരിച്ചും യാത്രക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ചും ട്രിപ്പുകളുടെ എണ്ണം വര്‍ധിപ്പിക്കും. എല്ലാ ദിവസവും സര്‍വീസ് ഉണ്ടാകും. 200 രൂപയാണ് ചാര്‍ജായി നിശ്‌ചയിച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസമാണ് ബസ് സർവീസ് ഉൽഘാടനം ചെയ്‌തത്. ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ ഓണ്‍ലൈനായാണ് ഉൽഘാടനം നിര്‍വഹിച്ചത്. എയര്‍പോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ വ്യവസായ – കായിക വകുപ്പ് മന്ത്രി ഇപി ജയരാജന്‍ അധ്യക്ഷനായി. മട്ടന്നൂര്‍ നഗരസഭാ ചെയര്‍പേഴ്‌സൺ അനിതാ വേണു ഫ്‌ളാഗ് ഓഫ് ചെയ്‌തു.
Also Read: മുട്ടിലിഴഞ്ഞ് ഉദ്യോഗാർഥികൾ; സർക്കാരിന് എതിരെ പ്രതിഷേധം ശക്‌തം