കാലിഫോർണിയ: താലിബാനും, അനുകൂല പോസ്‌റ്റുകൾക്കും വിലക്ക് ഏർപ്പെടുത്തി സമൂഹ മാദ്ധ്യമമായ ഫേസ്ബുക്ക്. താലിബാനെ ഭീകര സംഘടനയുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് ഇപ്പോൾ വിലക്ക് ഏർപ്പെടുത്തുന്നത്. കൂടാതെ അഫ്‌ഗാനിസ്‌ഥാനിലെ സ്‌ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിക്കുകയാണെന്നും ഫേസ്ബുക്ക് വക്‌താവ് വ്യക്‌തമാക്കി.
ഫേസ്ബുക്ക് താലിബാന് നിരോധനം ഏർപ്പെടുത്തിയെങ്കിലും ഫേസ്ബുക്കിന്റെ തന്നെ ഉടമസ്‌ഥതയിലുള്ള വാട്‍സ്ആപ്പ് താലിബാൻ ഉപയോഗിക്കുന്നതായാണ് റിപ്പോർട്ടുകൾ. ആശയ പ്രചാരണത്തിനും മറ്റുമായി വർഷങ്ങളായി താലിബാൻ സമൂഹ മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ നിലവിൽ അഫ്‌ഗാനിസ്‌ഥാനിൽ താലിബാൻ അധികാരം കൈയ്യേറിയതോടെ ഇതിനെ എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് സമൂഹമാദ്ധ്യമ കമ്പനികൾ ആലോചിക്കുന്നത്.
ആയിരക്കണക്കിന് ഫോളോവേഴ്‌സാണ് ട്വിറ്ററിൽ താലിബാനുള്ളത്. അഫ്‌ഗാനിസ്‌ഥാനിൽ താലിബാൻ അധികാരം നേടിയ ശേഷം ട്വിറ്ററിൽ നിരവധി അപ്‌ഡേറ്റുകളും വന്നിരുന്നു. സമാധാനപരമായ ഭരണമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും, അതിന് മറ്റ് രാജ്യങ്ങളുടെ സഹായം ആവശ്യമാണെന്നുമാണ് താലിബാൻ അപ്‌ഡേറ്റുകളിൽ വ്യക്‌തമാക്കിയിരുന്നത്. എന്നാൽ താലിബാന്റെ തുടർ നീക്കങ്ങളെ ആശങ്കയോടെയാണ് അഫ്‌ഗാൻ ജനതയും, ലോക രാജ്യങ്ങളും നോക്കിക്കാണുന്നത്.
Read also: പാർട്ടിയെ കുറ്റപ്പെടുത്തരുത്; ‘ഹരിത’യെ പിരിച്ചുവിട്ടിട്ടില്ലെന്ന് എംഎസ്‌എഫ് ജനറൽ സെക്രട്ടറി