മലപ്പുറം: ഹരിത നേതൃത്വത്തെ പിരിച്ചുവിട്ടിട്ടില്ലെന്ന് എംഎസ്‌എഫ് സംസ്‌ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ. മുസ്‌ലിം ലീഗിന്റെയും എംഎസ്‌എഫിന്റെയും നിർണായക ഘടകമാണ് ഹരിതയെന്ന് ലത്തീഫ് മാദ്ധ്യമങ്ങളോട് പറഞ്ഞു. എംഎസ്‌എഫും മുസ്‌ലിം ലീഗും സ്‌ത്രീ വിരുദ്ധമാണെന്ന് ചിത്രീകരിക്കാൻ ശ്രമം നടക്കുന്നുണ്ട്. വ്യക്‌തികളുടെ വീഴ്‌ചക്ക് പാർട്ടിയെ കുറ്റപ്പെടുത്തരുതെന്നും ലത്തീഫ് പറഞ്ഞു.
ജൂണ്‍ 22ന് കോഴിക്കോട് എംഎസ്‌എഫ് സംസ്‌ഥാന സമിതി യോഗത്തിനിടെയാണ് ഹരിതക്കെതിരായ സ്‌ത്രീവിരുദ്ധ പരാമർശങ്ങൾ ഉണ്ടാകുന്നത്. തുടർന്ന് എംഎസ്‌എഫ് സംസ്‌ഥാന നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഹരിതാ നേതാക്കൾ വനിതാ കമ്മീഷന് പരാതി നൽകി.വനിതാ കമ്മീഷൻ പരാതി കോഴിക്കോട് സിറ്റി പോലീസിന് കൈമാറുകയും ചെയ്‌തു.
തുടർന്ന് സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തി റിപ്പോർട് പോലീസിന് കൈമാറിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് സംസ്‌ഥാന പ്രസിഡണ്ട് പികെ നവാസ്, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി അബ്‌ദുൽ വഹാബ് എന്നിവർക്കെതിരെ കേസെടുത്തത്. കോഴിക്കോട് വെള്ളയിൽ പോലീസാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്.
ഹരിത സംസ്‌ഥാന സമിതിയുടെ പ്രവർത്തനം മുസ്‌ലിം മരവിപ്പിച്ചുവെന്ന വാർത്തയുടെ അടിസ്‌ഥാനത്തിൽ എംഎസ്‌എഫ് നേതാക്കളോട് വിശദീകരണം തേടിയിട്ടുണ്ട്. രണ്ടാഴ്‌ചക്കകം മറുപടി നൽകാനാണ് പാർട്ടി നിർദ്ദേശം. പികെ നവാസ്, കബീർ കുത്തുപറമ്പ്, വി എ വഹാബ് എന്നിവരോടാണ് വിശദീകരണം തേടിയിരിക്കുന്നത്.
Also Read: സോളാർ കേസിലെ സിബിഐ അന്വേഷണം; ഭയമില്ലെന്ന് വ്യക്‌തമാക്കി ഉമ്മൻ ചാണ്ടി