തിരുവനന്തപുരം: സോളാർ കേസ് സിബിഐ ഏറ്റെടുത്തതിൽ ഭയമില്ലെന്ന് വ്യക്‌തമാക്കി കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. കേസിൽ ഇടത് സർക്കാരിന് ഇതുവരെ യാതൊരു നടപടിയും സ്വീകരിക്കാനായില്ലെന്നും, നിയമപരമായി തന്നെ കേസിനെ നേരിടുമെന്നും ഉമ്മൻ ചാണ്ടി വ്യക്‌തമാക്കി. സോളാർ കേസിൽ ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, എപി അനില്‍കുമാര്‍, ഹൈബി ഈഡന്‍ എന്നീ കോണ്‍ഗ്രസ് നേതാക്കള്‍ക്കും ബിജെപി നേതാവ് എപി അബ്‌ദുള്ളക്കുട്ടിക്കുമെതിരെ സിബിഐ കേസ് രജിസ്‌റ്റർ ചെയ്‌ത് എഫ്ഐആര്‍ കോടതിയില്‍ ഹാജരാക്കി.
പരാതിക്കാരിയുടെ ആവശ്യപ്രകാരമാണ് ക്രൈം ബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസുകൾ സിബിഐക്ക് സർക്കാർ കൈമാറിയത്. 4 വർഷത്തോളം സോളാർ കേസ് കേരള പോലീസ് അന്വേഷിച്ചിരുന്നു. എന്നാൽ അന്വേഷണത്തിൽ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരി കേസ് സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടത്.
കേസ് സിബിഐക്ക് കൈമാറിയതിന് പിന്നാലെ കേസിന്റെ വിശദാംശങ്ങൾ പരാതിക്കാരി തന്നെ ഡെൽഹിയിലെ സിബിഐ ആസ്‌ഥാനത്തെത്തി കൈമാറിയിരുന്നു. കൂടാതെ സോളാർ കേസ് അന്വേഷിക്കുന്നതിനായി സംസ്‌ഥാന സർക്കാർ നേരത്തെ നിയോഗിച്ചിരുന്ന പ്രത്യേക അന്വേഷണ സംഘം ഉമ്മൻ ചാണ്ടിക്കെതിരെ തെളിവുകൾ ഇല്ലെന്ന് റിപ്പോർട് സമർപ്പിച്ചിരുന്നു.
Read also: ഉത്തര മലബാറിന്റെ വികസനകുതിപ്പ്; കോലത്തുനാട് വൈദ്യുതി പാക്കേജ് അന്തിമഘട്ടത്തിൽ