ന്യൂഡെല്‍ഹി: ഫേസ്ബുക്കിന്റെ ഇന്ത്യയിലെ പബ്ളിക്ക് പോളിസി ഡയറക്റ്റർ അങ്കി ദാസ് രാജി വച്ചു. ഫേസ്ബുക്കിലൂടെ ബിജെപി നേതാക്കള്‍ നടത്തുന്ന വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ നടപടി എടുക്കുന്നത് അങ്കി ദാസ് ഇടപെട്ട് തടഞ്ഞു എന്ന വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ട് വന്ന പശ്‌ചാത്തലത്തിലാണ് രാജി.
എന്നാല്‍ ജനസേവനത്തിന് വേണ്ടിയാണ് ഫേസ്ബുക്കില്‍ നിന്ന് അങ്കി രാജി വച്ചതെന്നാണ് കമ്പനിയുടെ ഔദ്യോഗിക വിശദീകരണം. ഫേസ്ബുക്ക് ഇന്ത്യയുടെ ആദ്യകാല ജീവനക്കാരില്‍ ഒരാളാണ് അങ്കിയെന്നും കമ്പനിയുടെ 9 വര്‍ഷത്തെ വളര്‍ച്ചക്ക് പ്രധാന്യമേറിയ ഒരു റോള്‍ അങ്കി വഹിച്ചിരുന്നുവെന്നും ഫേസ്ബുക്ക് ഇന്ത്യ മാനേജിംഗ് ഡയറക്റ്റർ അജിത് മോഹന്‍ പറഞ്ഞു.
ബിജെപിയെ പിന്തുണച്ച് ഫേസ്ബുക്ക് ജീവനക്കാരുടെ ഗ്രൂപ്പിലും ഇവര്‍ പോസ്‌റ്റുകള്‍ ഇട്ടിരുന്നതായി ആരോപണമുണ്ട്. ആരോപണം ഉയര്‍ന്ന് രണ്ടര മാസത്തിന് ശേഷമാണ് അങ്കിയുടെ രാജി. രാജ്യത്തെ 300 ദശലക്ഷം ആളുകള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയയില്‍ എങ്ങനെയാണ് രാഷ്‌ട്രീയപരമായ വിവരങ്ങളുടെ നിയന്ത്രണം എന്ന ചോദ്യമാണ് ഉയര്‍ന്നു വരുന്നത്.
Read more: ദുര്‍ഗാ പൂജക്കിടെ വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്