ന്യൂഡെൽഹി: കേംബ്രിഡ്‌ജ് അനലിറ്റിക്ക, ഗ്ളോബൽ സയൻസ് റിസർച്ച് എന്നീ സ്‌ഥാപനങ്ങൾക്ക് എതിരായ കേസുകളുമായി മുന്നോട്ട് പോകാൻ സിബിഐയുടെ തീരുമാനം. കേസെടുത്തതിന് തൊട്ടുപിന്നാലെ ഇക്കാര്യത്തിൽ ഇവർ നൽകിയ വിശദീകരണത്തിൽ കഴമ്പില്ലെന്ന് വിലയിരുത്തിയാണ് നടപടി. ഫേസ്ബുക്ക് ഉപയോഗിക്കുന്ന 5.62 ലക്ഷം പേരുടെ വ്യക്‌തിവിവരങ്ങൾ അനധികൃതമായി ശേഖരിച്ച് ഇന്ത്യയിലെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തിലാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്.
ഉപഭോക്‌താക്കളുടെ വിവരങ്ങൾ ചോർത്തി നൽകിയതായി ഫേസ്ബുക്കിനെതിരെ പരാതി ഉയർന്നതോടെ 2018ൽ സിബിഐ പ്രാഥമിക അന്വേഷണം ആരംഭിച്ചത്. ഇന്ത്യയിലെ ഫേസ്ബുക്ക് ഉപഭോക്‌താക്കളുടെ സ്വകാര്യ വിവരങ്ങൾ അനുവാദമില്ലാതെ കേംബ്രിഡ്‌ജ് അനലിറ്റിക്ക, ഗ്ളോബൽ സയൻസ് റിസർച്ച് എന്നീ സ്‌ഥാപനങ്ങൾ ചോർത്തിയതായി കണ്ടത്തിയിരുന്നു.
തുടർന്ന് കണ്ടെത്തിയതോടെ ഇന്ത്യയിലെ വിവരസങ്കേതിക വകുപ്പ് ഇതിന് വിശദീകരണം ചോദിച്ചിരുന്നു. എന്നാൽ പരാതിയിൽ വിശദീകരണം നൽകാൻ തയാറല്ല എന്നായിരുന്നു ഇരു സ്‌ഥാപനങ്ങളുടെയും നിലപാട്. തുടർന്നാണ് സിബിഐ കേസ് രജിസ്‌റ്റർ ചെയ്‌തത്. ഇതിന് പിന്നാലെ ഇരു സ്‌ഥാപനങ്ങളും അനുനയ നീക്കവുമായി എത്തിയെങ്കിലും വിശദീകരണം സിബിഐക്ക് തൃപ്‌തികരമായിരുന്നില്ല.
ഇവരുടെ മറുപടികൾ വിലയിരുത്തിയ സിബിഐ കേസുമായി മുന്നോട്ട് പോകാനാണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്. അറിയിച്ച വിശദീകരണത്തിൽ ഒരടിസ്‌ഥാനവും ഇല്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി. സിബിഐ നിലപാടിന് പിന്നാലെ കേംബ്രിഡ്‌ജ് അനലിറ്റിക്കയും ഗ്ളോബൽ സയന്‌സ് റിസർച്ചും ഹരജിയുമായ് സുപ്രീം കോടതിയെ സമീപിക്കും എന്നാണ് റിപ്പോട്ടുകൾ.
Read Also: ‘മകൻ ജയിൽ മോചിതനാകും എന്ന് തന്നെയാണ് വിശ്വാസം’; പേരറിവാളന്റെ മാതാവ്