ന്യൂഡെൽഹി: നിയമവിരുദ്ധമായി 5.62 ലക്ഷം ഇന്ത്യൻ ഫേസ്ബുക്ക് ഉപഭോക്‌താക്കളുടെ വ്യക്‌തി വിവരങ്ങൾ ശേഖരിച്ചതിന് യുകെ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന കേംബ്രിഡ്‌ജ് അനലിറ്റിക്ക എന്ന വിവര വിശകലന സ്‌ഥാപനത്തിനെതിരെ സിബിഐ കേസ് രജിസ്‌റ്റർ ചെയ്‌തു. ഗ്ളോബൽ സയൻസ് റിസർച്ച് (ജിഎസ്ആർഎൽ) എന്ന കമ്പനിയേയും സിബിഐ കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കേംബ്രിഡ്‌ജ് അനലിറ്റിക്ക ഫേസ്ബുക്ക് വിവരച്ചോർച്ച വിഷയം സിബിഐ അന്വേഷിക്കുമെന്ന് 2018ൽ ഐടി മന്ത്രി രവിശങ്കർ പ്രസാദ് പാർലമെന്റിനെ അറിയിച്ചിരുന്നു. പ്രാഥമി അന്വേഷണത്തിന്റെ അടിസ്‌ഥാനത്തിൽ ഇരു സ്‌ഥാപനങ്ങൾക്കും എതിരെ ഗൂഢാലോചന, സൈബർ കുറ്റകൃത്യം എന്നിവയിലാണ് കേസെടുത്തത്.
ഇന്ത്യയിൽനിന്നുള്ള 5.62 ലക്ഷം ഉപയോക്താക്കളുടെ വിവരങ്ങൾ ജിഎസ്ആർഎൽ നിയമ വിരുദ്ധമായി ശേഖരിച്ചുവെന്നും അത് കേംബ്രിഡ്‌ജ് അനലിറ്റിക്കയുമായി പങ്കുവെച്ചുവെന്നും സിബഐയുടെ ചോദ്യം ചെയ്യലിൽ ഫേസ്ബുക്ക് അറിയിച്ചു.
ജിഎസ്ആർഎൽ സ്‌ഥാപകനായ ഡോ. അലക്‌സാണ്ടർ കോഗൻ നിർമിച്ച ‘ദിസ് ഈസ് യുവർ ഡിജിറ്റൽ ലൈഫ്’ എന്ന ആപ്പിലൂടെയാണ് ഉപഭോക്‌താക്കളുടെ വിവരങ്ങൾ ചോർന്നത്. ആഗോള തലത്തിൽ 87 ലക്ഷത്തോളം പേരുടെ വിവരങ്ങളാണ് കമ്പനി ശേഖരിച്ചത്.
Read Also: രാജീവ് വധക്കേസ്; പ്രതികളുടെ മോചനത്തിൽ ഗവർണറുടെ തീരുമാനം നാല് ദിവസത്തിനകം