ചെന്നൈ: രാജീവ് വധക്കേസ് പ്രതികളെ വിട്ടയക്കാനുള്ള മന്ത്രിസഭാ ശുപാർശയിൽ നാലു ദിവസത്തിനകം ഗവർണർ ബൻവാരിലാൽ പുരോഹിത് തീരുമാനം എടുക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ വിഷയം വീണ്ടും ദേശീയ തലത്തിൽ ചർച്ചയാവുകയാണ്. പേരറിവാളനുൾപ്പെടെ 7 പേരെ ഉടൻ വിട്ടയക്കണമെന്ന് ഇന്നലെ ചേർന്ന ഡിഎംകെ ജില്ലാ സെക്രട്ടറിമാരുടെ യോഗം യോഗം ആവശ്യപ്പെട്ടു.
ഗവർണർക്ക് മുൻപിലുള്ള സാധ്യതകളെ ക്കുറിച്ചും ചർച്ചകൾ സജീവമാണ്. പ്രതികൾക്കു ശിക്ഷയിളവ് നൽകാനും ശിക്ഷ റദ്ദാക്കാനുമുള്ള പ്രത്യേക ഭരണഘടനാ അവകാശം ഉപയോഗിച്ച് പ്രതികളെ വിട്ടയക്കണമെന്നാണ് മന്ത്രിസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്. 2018ൽ പാസാക്കിയ പ്രമേയത്തിൽ ഇതുവരെയും ഗവർണർ തീരുമാനം എടുത്തിട്ടില്ല.
എന്നാൽ നിലവിലെ സാഹചര്യത്തിൽ ഗവർണർ തമിഴ് ജനതയുടെ വികാരത്തോടൊപ്പം നിൽക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട് പിടിച്ചെടുക്കാൻ ബിജെപി തന്ത്രങ്ങൾ പയറ്റുന്ന സാഹചര്യത്തിൽ ഗവർണറുടെ തീരുമാനം നിർണായകമാകും. അതേസമയം വിഷയം ചർച്ചയാക്കേണ്ട ആവശ്യമില്ലെന്നാണ് കോൺഗ്രസിന്റെ നിലപാട്.
Read Also: സിദ്ദീഖ് കാപ്പന്റെ ജാമ്യഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും