വാഷിങ്‌ടൺ: അൻപത് കോടിയിലധികം ഫേസ്ബുക്ക് ഉപയോക്‌താക്കളുടെ ഫോൺ നമ്പർ ഉൾപ്പടെയുള്ള വിവരങ്ങൾ സൗജന്യമായി വാഗ്‌ദാനം ചെയ്‌തുകൊണ്ട് ഹാക്കർ രംഗത്ത്. ജനുവരിയിൽ ഫേസ്‌ബുക്കുമായി ലിങ്ക് ചെയ്‌ത ഫോൺ നമ്പറുകൾ ഹാക്കർ സർക്കിളിൽ പ്രചരിക്കുന്നതായി സൈബർ ഗവേഷകർ കണ്ടെത്തിയിരുന്നു. ഈ വിവരങ്ങൾ തന്നെയാകാം പുതിയ ഹാക്കറുടെ ഡാറ്റ ബേസെന്ന് ഇസ്രായേൽ സൈബർ ക്രൈം ഇന്റലിജൻസ് കമ്പനിയായ ഹഡ്‌സൺ റോക്കിന്റെ സഹസ്‌ഥാപകൻ അലോൺ ഗാൽ അഭിപ്രായപ്പെട്ടു.
ലോക്കൽ ഹാക്കർമാരുടെ സൈറ്റിൽ ചെറിയ തുകക്ക് ഉപയോക്‌താക്കളുടെ വിവരങ്ങൾ വിൽപന നടത്തുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. മുഴുവൻ വിവരങ്ങളും ഉടൻ തന്നെ പരിശോധിക്കാൻ ആഗോള വാർത്താ ദാതാവായ റോയിട്ടേഴ്‌സിന് സാധിച്ചിട്ടില്ല. എന്നാൽ, ചില വിവരങ്ങളുടെ ആധികാരികത പരിശോധിച്ചതായും ഹാക്കർമാരുടെ സൈറ്റിലുള്ള വിവരങ്ങൾ തനിക്കറിയാവുന്ന ചിലരുടെ ഫോൺ നമ്പറുകളുമായി സാമ്യമുള്ളതാണെന്ന് കണ്ടെത്തിയതായും ഗാൽ പറഞ്ഞു. ചില മാദ്ധ്യമ പ്രവർത്തകരും ഇക്കാര്യം ശരിവെച്ചതായി എൻഡിടിവി റിപ്പോർട് ചെയ്‌തു.
എന്നാൽ, ഈ ഡാറ്റ വളരെ പഴയതാണെന്നും 2019 ഓഗസ്‌റ്റിൽ തന്നെ പ്രശ്‌നം പരിഹരിച്ചതാണെന്നും ആയിരുന്നു ഫേസ്ബുക്കിന്റെ പ്രതികരണം. പുതിയ വാഗ്‌ദാനവുമായി രംഗത്തെത്തിയ ഹാക്കറെ കണ്ടെത്താൻ ടെലിഗ്രാമിലൂടെ റോയിട്ടേഴ്‌സ് നടത്തിയ ശ്രമം വിജയം കണ്ടില്ല. വിഷയത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അലോൺ ഗാൽ നിർദ്ദേശം നൽകിയിട്ടുണ്ട്.
Also Read: സിദ്ദിഖ് കാപ്പൻ ഉൾപ്പടെ 4 പേർക്ക് എതിരെ കുറ്റപത്രം സമർപ്പിച്ച് യുപി പോലീസ്