ആലപ്പുഴ: കോടതിയിൽ അഭിഭാഷകയായി ആൾമാറാട്ടം നടത്തിയ കേസിൽ സെസി സേവ്യർ മുൻകൂർ ജാമ്യാപേക്ഷ നൽകി. മനപ്പൂർവ്വം ആൾമാറാട്ടം നടത്തിയിട്ടില്ലെന്നും സുഹൃത്തുക്കൾ തന്നെ വഞ്ചിക്കുകയായിരുന്നു എന്നും സെസി ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയിൽ പറഞ്ഞു. തനിക്കെതിരായ വഞ്ചനാകുറ്റം നിലനിൽക്കില്ലെന്നും സെസി സേവ്യർ കോടതിയെ അറിയിച്ചു.
ഐപിസി 417 (വഞ്ചന), 419, 420 (ആള്‍മാറാട്ടം) എന്നിവയാണ് സെസിക്കെതിരെ ചുമത്തിയിരുന്നത്. എല്‍എല്‍ബി പാസാകാത്ത സെസി സേവ്യര്‍ തിരുവനന്തപുരം സ്വദേശിനി സംഗീത എന്ന അഭിഭാഷകയുടെ റോള്‍ നമ്പര്‍ ഉപയോഗിച്ചാണ് പ്രാക്‌ടീസ് ചെയ്‌തിരുന്നത്. സംഗീതയില്‍നിന്ന് പോലീസ് വിവരം ശേഖരിച്ചാണ് ആള്‍മാറാട്ടം ചുമത്തിയത്. 2019ലാണ് ആലപ്പുഴ ബാര്‍ അസോസിയേഷനില്‍ സെസി അംഗത്വമെടുക്കുന്നത്. പിന്നീട് അസോസിയേഷന്‍ ലൈബ്രേറിയനായും തെരഞ്ഞെടുക്കപ്പെട്ടു. സെസിയുടെ തട്ടിപ്പ് കണ്ടെത്തിയ ബാർ അസോസിയേഷൻ ഇവരെ പുറത്താക്കി. തുടർന്ന് പോലീസിൽ പരാതി നൽകിയതോടെ ഒളിവിൽ പോവുകയായിരുന്നു.
പിന്നീട് ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റിന് മുന്നിൽ കീഴടങ്ങാൻ എത്തിയെങ്കിലും ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പായതോടെ ഇവർ പോലീസിനെ വെട്ടിച്ച് നാടകീയമായി മുങ്ങി. ഇതിന് ശേഷമാണ് ഇപ്പോൾ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.
Also Read: കുറ്റ്യാടിയിലെ തർക്കം; ലോക്കൽ കമ്മിറ്റികളിൽ സിപിഎമ്മിന്റെ കൂട്ടനടപടി; പ്രവർത്തകർക്ക് സസ്‌പെൻഷൻ