ആലപ്പുഴ: കോടതിയിൽ അഭിഭാഷകയായി ആൾമാറാട്ടം നടത്തിയ കേസിൽ പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ്. വ്യാജ അഭിഭാഷകയായി പ്രവർത്തിച്ച രാമങ്കരി സ്വദേശിനി സെസി സേവ്യറിന് എതിരെയാണ് നോട്ടീസ് പുറത്തുവിട്ടത്. പ്രതിയെ കുറിച്ച് വിവരം ലഭിക്കുന്നവർ പോലീസിനെ അറിയിക്കാൻ നിർദ്ദേശം നൽകി. ആലപ്പുഴ നോർത്ത് പൊലീസാണ് നോട്ടീസ് പുറത്തിറക്കിയത്.
മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നെങ്കിലും സെസി ഒളിവിൽ തുടരുകയാണ്. ഐപിസി 417 (വഞ്ചന), 419, 420 (ആള്‍മാറാട്ടം) എന്നിവയാണ് സെസിക്കെതിരെ ചുമത്തിയിരുന്നത്. എല്‍എല്‍ബി പാസാകാത്ത സെസി സേവ്യര്‍ തിരുവനന്തപുരം സ്വദേശിനി സംഗീത എന്ന അഭിഭാഷകയുടെ റോള്‍ നമ്പര്‍ ഉപയോഗിച്ചാണ് പ്രാക്‌ടീസ് ചെയ്‌തിരുന്നത്. സംഗീതയില്‍നിന്ന് പോലീസ് വിവരം ശേഖരിച്ചാണ് ആള്‍മാറാട്ടം ചുമത്തിയത്.
2019ലാണ് ആലപ്പുഴ ബാര്‍ അസോസിയേഷനില്‍ സെസി അംഗത്വമെടുക്കുന്നത്. പിന്നീട് അസോസിയേഷന്‍ ലൈബ്രേറിയനായും തിരഞ്ഞെടുക്കപ്പെട്ടു. സെസിയുടെ തട്ടിപ്പ് കണ്ടെത്തിയ ബാർ അസോസിയേഷൻ ഇവരെ പുറത്താക്കി. തുടർന്ന് പോലീസിൽ പരാതി നൽകിയതോടെ ഒളിവിൽ പോവുകയായിരുന്നു. പിന്നീട് ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റിന് മുന്നിൽ കീഴടങ്ങാൻ എത്തിയെങ്കിലും ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പായതോടെ ഇവർ പോലീസിനെ വെട്ടിച്ച് നാടകീയമായി രക്ഷപെടുകയായിരുന്നു.
Read also: സിദ്ദുവിന് പിന്തുണ; പഞ്ചാബ് മന്ത്രി റസിയ സുല്‍ത്താന രാജിവെച്ചു