ബത്തേരി: മാനസിക ആരോഗ്യ വിദഗ്‌ധനാണെന്ന വ്യാജേന രോഗികളെ പരിചരിച്ചിരുന്ന വ്യാജ ഡോക്‌ടർ പിടിയിൽ. അരിവയൽ വട്ടപ്പറമ്പിൽ വിഎം സലിം (49) ആണ് പിടിയിലായത്. കുടുംബാംഗങ്ങൾക്ക് ചികിൽസ നൽകുന്നതിന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്തെന്ന അമ്പലവയൽ പുറ്റാട് നത്തംകുനി സ്വദേശിയുടെ പരാതിയിലാണ് നടപടി.
ആരോഗ്യവകുപ്പും പോലീസും നടത്തിയ പരിശോധനയിലാണ് ഇയാൾ വ്യാജ ഡോക്‌ടറാണെന്ന് കണ്ടെത്തിയത്. ഡിഎംഒ നിർദ്ദേശിച്ച പ്രത്യേക മെഡിക്കൽ സംഘമെത്തി നടത്തിയ പരിശോധനയിൽ സർട്ടിഫിക്കറ്റുകളെല്ലാം വ്യാജമാണെന്നും ഇയാൾക്ക് പ്ളസ് ടു യോഗ്യത മാത്രമാണ് ഉള്ളതെന്നും കണ്ടെത്തി. എംഫിൽ, പിഎച്ച്‌ഡി സൈക്കോളജിസ്‌റ്റ് എന്നെല്ലാം ലെറ്റർപാഡിൽ ഉണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു.
വീട്ടിലാണ് ഇയാൾ ചികിൽസ നടത്തിയിരുന്നത്. മാനസിക സമ്മർദ്ദം അളക്കാനെന്ന് പറഞ്ഞ് സ്‌ഥാപിച്ചിരുന്ന യന്ത്രവും പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ബത്തേരി പോലീസ് ഇൻസ്‌പെക്‌ടർ കെവി ബെന്നിയുടെ നേതൃത്വത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.
Most Read: താലൂക്ക് ഓഫിസ് തീപിടുത്തം; പോലീസ് അന്വേഷണം കാര്യക്ഷമമല്ല- കെകെ രമ