കോഴിക്കോട്: വടകര താലൂക്ക് ഓഫിസ് തീപിടുത്തത്തിലെ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കെകെ രമ എംഎൽഎ. പോലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്‌ച ഉണ്ട്. പരാതി കിട്ടിയിട്ടും പോലീസ് കേസെടുത്തില്ല. ആന്ധ്രാ സ്വദേശിയാണ് തീപിടുത്തം ഉണ്ടാക്കിയതെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ടെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നും കെകെ രമ ആവശ്യപ്പെട്ടു.
മുൻപ് മറ്റ് രണ്ട് കെട്ടിടങ്ങളിൽ തീയിട്ടുവെന്ന് പറയുന്ന ആന്ധ്രാ സ്വദേശിയാണ് ഈ കെട്ടിടത്തിനും തിവെച്ചതെന്നാണ് പോലീസ് പറയുന്നത്. തീപിടിത്തമുണ്ടായ സമയത്ത് താലൂക്ക് ഓഫിസ് കെട്ടിടം തുറന്ന നിലയിലും ആയിരുന്നു. അതെങ്ങനെ സംഭവിച്ചുവെന്നതിലും വ്യക്‌തതയില്ല. കാര്യക്ഷമമായ അന്വേഷണം വേണം. വീഴ്‌ചകളിൽ സർക്കാർ നടപടിയെടുക്കാൻ തയ്യാറാകണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. തീപിടുത്തത്തിൽ മൂന്ന് കോടി രൂപയുടെ നഷ്‌ടമാണുണ്ടായത്. താലൂക്കിലെ 28 വില്ലേജുകളിൽ ഉള്ളവരെ ബാധിക്കുന്ന ഗുരുതര പ്രശ്‌നമാണിത്.
എന്ത് തെളിവിന്റെ അടിസ്‌ഥാനത്തിലാണ് ആന്ധ്രാ സ്വദേശിയുടെ മേൽ കുറ്റം ചുമത്തിയതെന്ന് പോലീസ് വ്യക്‌തമാക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. കെട്ടിടത്തിൽ സിസിടിവിയോ, സുരക്ഷാ ഉദ്യോഗസ്‌ഥരോ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് എംഎൽഎ ചോദിച്ചു. മാനസിക വെല്ലുവിളി നേരിടുന്ന വ്യക്‌തിയിൽ കുറ്റം ചുമത്തി കേസ് ധൃതിപ്പെട്ട് അവസാനിപ്പിക്കാനാണ് പോലീസിന്റെ ശ്രമം. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് എംഎൽഎ ആവർത്തിക്കുന്നത്.
Most Read: കെ റെയിലിനെതിരെ ദേഹത്ത് പെട്രോൾ ഒഴിച്ച് പ്രതിഷേധം