കാസർഗോഡ് : ജില്ലയിലെ ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ ഉദുമ ശാഖയിൽ നിന്നും മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ കേസിൽ 13 പേർക്കെതിരെ പോലീസ് കേസെടുത്തു. 2.75 കോടി രൂപയാണ് ഇവർ ബാങ്കിൽ നിന്നും തട്ടിയെടുത്തത്. ബാങ്ക് മാനേജരായ റിജുവിന്റെ പരാതിയിലാണ് ഇപ്പോൾ 13 പേർക്കെതിരെ പോലീസ് കേസെടുത്തത്.
ഉദുമ, ബേക്കൽ, കളനാട് സ്വദേശികളായ മുഹമ്മദ് സുഹൈർ, ഹസൻ, റുഷൈദ്, അബ്‌ദുൾ റഹീം, എം അനീസ്, മുഹമ്മദ് ഷമ്മാസ്, മുഹമ്മദ് സിയാദ്, മുഹസിൻ ജഷീദ്, മുഹമ്മദ് ഷഹമത്ത് , മുഹമ്മദ് ജാവിദ്, മുഹമ്മദ് സഫ്വാൻ, മുഹമ്മദ് ഹാഷിം, ഹാരിസുള്ള എന്നിവർക്കെതിരെയാണ് മുക്കുപണ്ടം പണയം വച്ചതിന് പോലീസ് കേസെടുത്തത്. വ്യത്യസ്‍ത ഘട്ടങ്ങളിലായാണ് ഇവർ ബാങ്കിൽ മുക്കുപണ്ടം പണയം വച്ചത്.
പ്രതികളിൽ ഒരാളായ മുഹമ്മദ് സുഹൈറിന് ബാങ്ക് ജീവനക്കാരുമായി ഉണ്ടായ അടുപ്പം മുതലെടുത്താണ് തട്ടിപ്പ് നടത്തിയത്. പണയം വച്ച ആളുകൾ വിശ്വാസമുള്ളവർ ആയിരുന്നതിനാൽ കൂടുതൽ പരിശോധനകൾ നടത്തിയില്ലെന്ന് ബാങ്ക് ജീവനക്കാർ പോലീസിന് നൽകിയ പരാതിയിൽ വ്യക്‌തമാക്കുന്നുണ്ട്. എന്നാൽ ഓഡിറ്റ് സമയത്ത് സ്വർണം പുറത്തെടുത്ത് പരിശോധന നടത്തിയപ്പോഴാണ് ഇവ മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു.
Read also : കണ്ണൂരിൽ തെരുവ് നായ്‌ക്കളെ പൂട്ടാൻ നേപ്പാൾ സംഘമെത്തി; വന്ധ്യംകരണം ഉടൻ ആരംഭിക്കും