തിരുവനന്തപുരം: വ്യാജ ലോട്ടറി തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി ലോട്ടറി വകുപ്പ്. സംസ്‌ഥാനത്ത് വീണ്ടും വ്യാജ ലോട്ടറി തട്ടിപ്പ് സജീവമാകുന്നതിന്റെ പശ്‌ചാത്തലത്തിലാണ് മുന്നറിയിപ്പുമായി ലോട്ടറി വകുപ്പ് രംഗത്തെത്തിയത്. വിവിധ ഇടങ്ങളിലെ നിരവധി ചെറുകിട കച്ചവടക്കാരാണ് തട്ടിപ്പുകാരുടെ സംഘത്തിൽ വീഴുന്നത്. പരാതികൾ വ്യാപകമായതോടെ വിൽപ്പനക്കാർക്ക് ലോട്ടറി വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി.
കഴിഞ്ഞ ഒരുമാസത്തിനിടെ ഭിന്നശേഷിക്കാരായ കച്ചവടക്കാരും പ്രായമായവരുമാണ് തട്ടിപ്പിന് ഇരയായവരിൽ അധികവും. ദിവസവും സമ്മാനം അടിക്കുന്ന ടിക്കറ്റുകളുടെ നമ്പർ ശേഖരിക്കും. തട്ടിപ്പ് സംഘം മുൻകൂട്ടി എടുക്കുന്ന ലോട്ടറി ടിക്കറ്റുകളിൽ സമ്മാനാർഹമായ നമ്പറിനോട് സാമ്യതയുള്ളതിൽ തിരുത്ത് വരുത്തി കളർ ഫോട്ടോസ്‌റ്റാറ്റ് എടുക്കും.
പ്രാദേശിക അടിസ്‌ഥാനത്തിലുള്ള ഏജൻസികളുടെ വ്യാജ സീലുണ്ടാക്കി ഫോട്ടോസ്‌റ്റാറ്റ് ടിക്കറ്റിൽ പതിപ്പിക്കും. ഈ ടിക്കറ്റുകളാണ് വഴിയോരത്ത് കച്ചവടം നടത്തുന്ന ചെറുകിട കച്ചവടക്കാർക്ക് നൽകി സമ്മാനത്തുക മാറിയെടുക്കുന്നത്. 500 മുതൽ 5000 രൂപവരെ സമ്മാനം അടിക്കുന്ന ടിക്കറ്റുകളാണ് ഇത്തരത്തിൽ കൃത്രിമമായുണ്ടാക്കുന്നത്.
ലോട്ടറി വകുപ്പിന്റെ ഓഫിസിൽ എത്തുമ്പോൾ മാത്രമാണ് കബളിപ്പിക്കപ്പെട്ട വിവരം കച്ചവടക്കാർ അറിയുക. ലോട്ടറിയിലുള്ള സുരക്ഷാ സംവിധാനങ്ങളെ കുറിച്ച് കച്ചവടക്കാർ ബോധവാൻമാരായി ഇരിക്കണമെന്നും ഇവ കൃത്യമായി പരിശോധന നടത്തിയിട്ട് സമ്മാനത്തുക നൽകാവൂ എന്നുമാണ് ലോട്ടറി വകുപ്പ് പറയുന്നത്.
Most Read: പ്രളയം അതിതീവ്രം; മഹാരാഷ്‌ട്ര, ഗുജറാത്ത് സംസ്‌ഥാനങ്ങളിൽ സ്‌ഥിതി രൂക്ഷം