ന്യൂ ഡെൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തിയതിനെ തുടർന്ന് അന്തർ സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ ഗ്രാമങ്ങളിലേക്ക് മടങ്ങാൻ കാരണം വ്യാജ വാർത്തയെന്ന് കേന്ദ്ര സർക്കാർ. പർലമെന്റിൽ തൃണമൂൽ കോൺഗ്രസ് എംപി ഉന്നയിച്ച ചോദ്യത്തിന് ആഭ്യന്തര മന്ത്രാലയം നൽകിയ മറുപടിയാണ് ഇത്.
അന്തർ സംസ്ഥാന തൊഴിലാളികളുടെ മരണത്തെ കുറിച്ച് യാതൊരു വിവരവും സർക്കാരിന്റെ പക്കലില്ലെന്നും അതിനാൽ നഷ്‌ടപരിഹാരം നൽകുന്നതിനെ കുറിച്ച് ചോദ്യം ഉയരേണ്ട ആവശ്യമില്ലെന്നും കേന്ദ്ര തൊഴിൽ മന്ത്രാലയം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അന്തർ സംസ്ഥാന തൊഴിലാളികളുട കൂട്ട പലായനത്തിൽ കേന്ദ്രത്തിന്റെ പുതിയ പ്രസ്‌താവന വരുന്നത്.
മാർച്ച് 25ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിനു മുൻപ് അന്തർ സംസ്ഥാന തൊഴിലാളികളുടെ സംരക്ഷണത്തിനായി സ്വീകരിച്ച നടപടികളെക്കുറിച്ചും ആയിരക്കണക്കിന് തൊഴിലാളികൾ കാൽനടയായി സ്വന്തം ഗ്രാമങ്ങളിലേക്ക് പോകേണ്ടി വന്നതിനെക്കുറിച്ചും ആ യാത്രയിൽ നിരവധി പേർക്ക് ജീവൻ നഷ്‌ടമായതിനെ കുറിച്ചുമായിരുന്നു എം പിയുടെ ചോദ്യം.
Related News: രേഖയില്ലാത്ത മരണത്തിന് നഷ്‌ടപരിഹാരം ഇല്ല; വിമർശിച്ച് രാഹുൽ
“ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ വ്യാജവാർത്തകൾ സൃഷ്‌ടിച്ച പരിഭ്രാന്തിയാണ് അന്തർ സംസ്ഥാന തൊഴിലാളികളുടെ കൂട്ട പലായനത്തിന് കാരണമായത്, ഭക്ഷണം, കുടിവെള്ളം, ആരോഗ്യ സേവനങ്ങൾ, പാർപ്പിടം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വേണ്ടത്ര ലഭ്യമാകുന്നതിൽ ആളുകൾ, പ്രത്യേകിച്ച് അന്തർ സംസ്ഥാന തൊഴിലാളികൾ ആശങ്കാകുലരായിരുന്നു,” – ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് മറുപടി നൽകി.
Also Read: രണ്ട് കോടി നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് കങ്കണ
എന്നിരുന്നാലും, കേന്ദ്രസർക്കാർ ഇതിനെക്കുറിച്ച് പൂർണ ബോധമുണ്ടായിരുന്നു എന്നും ലോക്ക് ഡൗൺ സമയത്ത് എല്ലാ പൗരൻമാർക്കും ഭക്ഷണം, കുടിവെള്ളം, ആരോഗ്യ സേവനം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിരുന്നുവെന്നും- മന്ത്രി കൂട്ടിച്ചേർത്തു.