ന്യൂ ഡെൽഹി: ലോക്ഡൗണിനിടെ മരണപ്പെട്ട അന്തർ സംസ്ഥാന തൊഴിലാളികളുടെ എണ്ണം സംബന്ധിച്ച ഔദ്യോഗിക കണക്ക് രേഖപ്പെടുത്തിയിട്ടില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം. ലോകത്തിനു മുഴുവൻ അറിയാവുന്ന കാര്യം മോദി സർക്കാരിന്റെ മാത്രം ശ്രദ്ധയിൽ പെട്ടില്ലെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി ആരോപിച്ചു. മരണപ്പെട്ട തൊഴിലാളികളുടെ കണക്കോ രാജ്യത്തെ തൊഴിൽ നഷ്‌ടത്തിന്റെ വ്യാപ്‌തിയോ മോദി സർക്കാരിന് മനസിലായിട്ടില്ലെന്നും രാഹുൽ ട്വീറ്റ് ചെയ്‌തു.
मोदी सरकार नहीं जानती कि लॉकडाउन में कितने प्रवासी मज़दूर मरे और कितनी नौकरियाँ गयीं।
तुमने ना गिना तो क्या मौत ना हुई?
हाँ मगर दुख है सरकार पे असर ना हुई,
उनका मरना देखा ज़माने ने,
एक मोदी सरकार है जिसे ख़बर ना हुई।— Rahul Gandhi (@RahulGandhi) September 15, 2020
അതേസമയം, അന്തർ സംസ്ഥാന തൊഴിലാളികളുടെ മരണത്തെക്കുറിച്ച് രേഖയില്ലെന്നും അതുകൊണ്ട് അവർക്ക് നഷ്‌ടപരിഹാരം നൽകുന്നതിനെ കുറിച്ച് ചോദ്യം ഉയരുന്നില്ലെന്നും ഉള്ള കേന്ദ്രത്തിന്റെ മറുപടി ഞെട്ടിപ്പിക്കുന്നതാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ് പറഞ്ഞു.
കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക് ഡൗണിൽ സ്വദേശത്തേക്ക് മടങ്ങാൻ ശ്രമിക്കുന്നതിനിടെ ജീവൻ പൊലിഞ്ഞവരുടെ കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരം നൽകിയിട്ടുണ്ടോ എന്ന ചോദ്യത്തിന് കേന്ദ്ര തൊഴിൽ മന്ത്രാലയം പാർലമെന്റിൽ നൽകിയ മറുപടിയാണ് പ്രതിപക്ഷ പ്രതിഷേധത്തിന് കാരണം. അന്തർ സംസ്ഥാനക്കാരുടെ മരണം സംബന്ധിച്ച് രേഖകൾ ഇല്ലെന്നും അതുകൊണ്ട് നഷ്‌ടപരിഹാരം നൽകുന്നതിനെ കുറിച്ച് ചോദ്യം ഉയരേണ്ട ആവശ്യമില്ലെന്നും കേന്ദ്ര തൊഴിൽ മന്ത്രാലയം കഴിഞ്ഞദിവസം പാർലമെന്റിൽ പറഞ്ഞിരുന്നു. അതേസമയം, ഒരു കോടിയിലധികം കുടിയേറ്റക്കാർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങിപ്പോയതായി മന്ത്രാലയം സമ്മതിച്ചു.
Also Read: ഒരു ഭാഷയും അടിച്ചേൽപ്പിക്കരുത്, എതിർക്കപ്പെടരുത്; വെങ്കയ്യ നായിഡു
കോവിഡ് വ്യാപിച്ചതോടെ രാജ്യവ്യാപകമായി ലോക്ക് ഡൗൺ ഏർപ്പെടുത്തിയതിന് ശേഷം സ്വദേശങ്ങളിലേക്ക് മടങ്ങിയ അന്തർ സംസ്ഥാന തൊഴിലാളികളെക്കുറിച്ച് സർക്കാരിന് എന്തെങ്കിലും വിവരമുണ്ടോ? സ്വദേശത്തേക്ക് മടങ്ങുമ്പോൾ നിരവധി തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെട്ട വിവരം സർക്കാരിന് അറിയാമോ? ഇതിന്റെ വിശദാംശങ്ങൾ ഉണ്ടോ? മരിച്ചവരുടെ കുടുംബങ്ങൾക്ക് എന്ത് നഷ്‌ടപരിഹാരമാണ് നൽകാൻ സർക്കാർ ഉദ്ദേശിക്കുന്നത്?; തുടങ്ങിയ ചോദ്യങ്ങളാണ് പ്രതിപക്ഷം ലോക്‌സഭയിൽ ഉന്നയിച്ചത്.