കണ്ണൂർ: പയ്യന്നൂരിൽ വ്യാപാരിക്കെതിരെ എസ്ഐയുടെ മകൾ വ്യാജ പീഡന പരാതി നൽകിയ സംഭവത്തിൽ എസ്ഐക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് നിർദ്ദേശം. ഡിഐജി സേതുരാമൻ കണ്ണൂർ റൂറൽ എസ്‌പിക്ക് ഇതു സംബന്ധിച്ച് നിർദ്ദേശം നൽകി. അന്വേഷണ റിപ്പോർട് കിട്ടിയാലുടൻ ശിക്ഷാ നടപടി ഉണ്ടാകുമെന്ന് ഡിഐജി പറഞ്ഞു.
വ്യക്‌തി വൈരാഗ്യം കാരണമായിരുന്നു വ്യാജ പീഡന പരാതി നൽകിയതെന്നാണ് കണ്ടെത്തൽ. വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നായിരുന്നു എസ്ഐ, 16കാരിയായ സ്വന്തം മകളെക്കൊണ്ട് ഷമീം എന്നയാൾക്കെതിരെ പോക്‌സോ പരാതി നൽകിച്ചത്. എന്നാൽ ഈ പരാതി വ്യാജമെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ ആഗസ്‌റ്റ് പത്തൊമ്പതിനാണ് സംഭവം. പോക്‌സോ പരാതി ആയതിനാൽ എസ്ഐയുടെയും മകളുടെയും പേര് വിവരങ്ങൾ വെളിപ്പെടുത്താൻ സാധിക്കില്ല. പയ്യന്നൂർ പെരുമ്പയിലെ ബേക്കറിയിൽ കേക്ക് വാങ്ങിക്കാനായി എത്തിയ എസ്ഐ തന്റെ കാറ് അടുത്തുള്ള ടയർ സർവീസ് കടയുടെ മുന്നിൽ നിർത്തിയിട്ടു. സർവീസിനായി എത്തുന്ന മറ്റ് വാഹനങ്ങൾക്ക് ബുദ്ധിമുട്ടായതോടെ കാറ് നീക്കിയിടാൻ മാനേജർ ഷമീം ആവശ്യപ്പെട്ടു.
പിറ്റേന്ന് വെകുന്നേരം പോലീസ് യൂണിഫോമിൽ ജീപ്പുമായി എസ്ഐ കടയിലെത്തുകയും കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്ന് പറഞ്ഞ് കേസെടുക്കുമെന്ന് വിരട്ടുകയും ചെയ്‌തു. തുടർന്ന് എസ്ഐക്കെതിരെ ഷമീം എസ്‌പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി.
സംഭവത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തുകയും ഉദ്യോഗസ്‌ഥന്റെ ഭാഗത്ത് വീഴ്‌ചയുണ്ടെന്ന് കണ്ടെത്തി ഇയാളെ സ്‌ഥലം മാറ്റുകയും ചെയ്‌തു. ഇതിന് പിന്നാലെയാണ് സ്വന്തം മകളെ കൊണ്ട് എസ്ഐ ഷമീമിനെതിരെ പീഡന പരാതി നൽകിച്ചത്.
അന്ന് എസ്ഐ കേക്ക് വാങ്ങുന്നതിനിടെ കാറിലുണ്ടായിരുന്ന മകളെ ഷമീം കയറി പിടിച്ചെന്നായിരുന്നു ആരോപണം. കേസ് ക്രൈം ബ്രാഞ്ചിന് വിടുകയും പീഡന പരാതി കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തുകയും ചെയ്‌തു. സാക്ഷിമൊഴികളും സാഹചര്യ തെളിവുകളും വിശദമായി പരിശോധിച്ചാണ് രണ്ടുമാസത്തെ അന്വേഷണത്തിന് ഒടുവിൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി മനോജ് കുമാർ റിപ്പോർട് നൽകിയത്.
Malabar News: പന്നിമടയിൽ കാട്ടാനശല്യം രൂക്ഷം; നെൽകൃഷി നശിപ്പിച്ചു