തിരുവനന്തപുരം: സംസ്‌ഥാനത്ത് രജിസ്‌റ്റർ ചെയ്യുന്ന വ്യാജ പോക്‌സോ കേസുകളുടെ എണ്ണത്തിൽ വർധന ഉണ്ടാകുന്നതായി വ്യക്‌തമാക്കി നിയമ വിദഗ്‌ധർ. കഴിഞ്ഞ 5 വർഷത്തിനിടെ കേരളത്തിൽ രജിസ്‌റ്റർ ചെയ്‌ത 6,939 പോക്‌സോ കേസുകളിൽ ശിക്ഷിക്കപ്പെട്ടത് 312 പേർ മാത്രമാണ്. അതായത് മൊത്തം പോക്‌സോ കേസുകളുടെ 4.49 ശതമാനം മാത്രമാണ് 2015-2019 വരെയുള്ള 5 വർഷത്തെ കാലയളവിൽ തെളിയിക്കപ്പെട്ടിട്ടുള്ളത്.
രജിസ്‌റ്റര്‍ ചെയ്യപ്പെടുന്ന പോക്‌സോ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം കുറയാനുള്ള കാരണം വ്യാജ പരാതികളുടെ വര്‍ധനവാണെന്ന് നിയമ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. 15 വയസിൽ താഴെയുള്ള കുട്ടികളുടെ മൊഴി കേസില്‍ നിര്‍ണായകമായതിനാൽ കുട്ടിയെ പ്രലോഭിപ്പിച്ച് വ്യാജ പരാതികള്‍ രജിസ്‌റ്റർ ചെയ്യുന്നത് എളുപ്പമാണെന്നതും പോക്‌സോ കേസുകളുടെ ദുരുപയോഗത്തിന് കാരണമാകുന്നുണ്ട്.
പോക്‌സോ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും ഇതിനെതിരെ കോടതികള്‍ ജാഗ്രത പാലിക്കണമെന്നും ഹൈക്കോടതി കുടുംബകോടതികള്‍ക്ക് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാൽ ഈ നിർദ്ദേശവും ഫലം കണ്ടില്ല. വ്യാജ കേസുകളില്‍ പെട്ട് നിരപരാധിത്വം തെളിയിക്കാനാവാതെ നെട്ടോട്ടമോടുന്നവരുടെ എണ്ണം വീണ്ടും കൂടുകയാണ്. കൂടാതെ മുമ്പില്‍ എത്തുന്ന പരാതികളുടെ സത്യാവസ്‌ഥ തെളിയിക്കുകയെന്നത് എളുപ്പമല്ലെന്നാണ് പോലീസും വ്യക്‌തമാക്കുന്നത്.
Read also: ശ്രീനിവാസൻ വധക്കേസ്; എസ്‌ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളില്‍ റെയ്‌ഡ്