ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളും മരണങ്ങളും കുറയുന്നതിന്റെ സൂചനകൾ പ്രകടമാകുന്നെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. സംസ്‌ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പടെ 18 ഇടങ്ങളിൽ കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞ് വരികയാണെന്ന് ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
13 സംസ്‌ഥാനങ്ങളിൽ ഒരു ലക്ഷത്തിലധികം സജീവ രോഗികളുണ്ട്. 6 സംസ്‌ഥാനങ്ങളിൽ 50,000 മുതൽ ഒരു ലക്ഷം വരെ സജീവ കേസുകളുണ്ട്. 17 സംസ്‌ഥാനങ്ങളിൽ 50,000ൽ താഴെയാണ് നിലവിൽ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണമെന്നും കേന്ദ്രം അറിയിച്ചു.
മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഛത്തീസ്‌ഗഢ്, തെലങ്കാന, ജാർഖണ്ഡ്, ലഡാക്ക്, ദാമൻ ആൻഡ് ദിയു, ലക്ഷദ്വീപ്, ആൻഡമാൻ ആൻഡ് നിക്കോബാർ എന്നിവിടങ്ങളിൽ പ്രതിദിന കോവിഡ് കേസുകൾ തുടർച്ചയായി കുറയുന്നുവെന്ന് കേന്ദ്രം വ്യക്‌തമാക്കി. മഹാരാഷ്‌ട്ര, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, ഡെൽഹി, രാജസ്‌ഥാൻ, ഹരിയാന, ബീഹാർ, ഗുജറാത്ത് എന്നിവിടങ്ങളിലും പ്രതിദിന കോവിഡ് കേസുകൾ തുടർച്ചയായി കുറയുകയാണ്.
എന്നാൽ കർണാടക, കേരളം, തമിഴ്‌നാട്, പശ്‌ചിമ ബംഗാൾ, ഒഡീഷ, പഞ്ചാബ്, അസം, ജമ്മു കശ്‌മീർ, ഗോവ, ഹിമാചൽ പ്രദേശ്, പുതുച്ചേരി, മണിപ്പൂർ, മേഘാലയ, ത്രിപുര, നാഗാലാൻഡ്, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്‌ഥാനങ്ങളിൽ കോവിഡ് കേസുകളിൽ വർധനയുണ്ട്. 26 സംസ്‌ഥാനങ്ങളിൽ പോസിറ്റിവിറ്റി നിരക്ക് ഇപ്പോഴും 15 ശതമാനത്തിൽ കൂടുതലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Read also: ഓക്‌സിജൻ ക്ഷാമം; ഗോവയിൽ 4 മണിക്കൂറിനിടെ മരിച്ചത് 26 കോവിഡ് രോഗികൾ