പനാജി: ഓക്‌സിജൻ ലഭിക്കാത്തതിനെ തുടർന്ന് ഗോവ മെഡിക്കൽ കോളേജിൽ ഒറ്റ ദിവസം മരിച്ചത് 26 കോവിഡ് രോഗികൾ. ചൊവ്വാഴ്‌ച പുലർച്ചെ 2 മണിക്കും 6 മണിക്കും ഇടയിലാണ് മരണങ്ങൾ സംഭവിച്ചത്. ഓക്‌സിജന്റെ ക്ഷാമമാണ് രോഗികളുടെ മരണത്തിന് കാരണമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഗോവ ആരോഗ്യമന്ത്രി വിശ്വജിത് റാണെ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടു.
ആവശ്യ സമയത്ത് ഓക്‌സിജൻ ലഭ്യമാകാതെ വന്നത് രോഗികൾക്ക് ബുദ്ധിമുട്ട് സൃഷ്‌ടിച്ചെന്നാണ് മനസിലാക്കുന്നത്, മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. എന്നാൽ സംസ്‌ഥാനത്ത് ഓക്‌സിജൻ ക്ഷാമം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ആശുപത്രിയിൽ ഓക്‌സിജൻ ക്ഷാമം ഉണ്ടായിരുന്നതായി ആരോഗ്യമന്ത്രി മാദ്ധ്യമങ്ങളോട് സമ്മതിച്ചു. തിങ്കളാഴ്‌ച മെഡിക്കൽ കോളേജിലേക്ക് 1,200 ഓക്‌സിജൻ സിലിണ്ടറുകൾ ആവശ്യമായിരുന്നു, എന്നാൽ ലഭിച്ചത് 400 സിലിണ്ടറുകൾ മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദുരന്തം സംബന്ധിച്ച് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണം. ഗോവ മെഡിക്കൽ കോളേജിലേക്കുള്ള ഓക്‌സിജൻ വിതരണം സംബന്ധിച്ച് ഹൈക്കോടതി ഉത്തരവ് ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read also: തെലങ്കാനയിലും ലോക്ക്ഡൗൺ; മെയ് 12 മുതൽ പത്ത് ദിവസത്തേക്ക് അടച്ചിടും