ന്യൂഡെൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ വീഴ്‌ചകൾ ചൂണ്ടിക്കാട്ടി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതി കേന്ദ്രമന്ത്രി സന്തോഷ് ഗംഗ്വാർ. യുപിയിൽ കൊറോണ വൈറസ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ കത്ത്.
ബറേലിയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥർ ഫോൺ എടുക്കുന്നില്ലെന്നും അദ്ദേഹം കത്തിൽ പരാതിപ്പെട്ടു. കൂടാതെ സംസ്‌ഥാനത്തെ ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്താൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിക്ക് കേന്ദ്രമന്ത്രി ചില നിർദ്ദേശങ്ങൾ നൽകിയതായും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.
ആളുകൾ മുൻകരുതൽ നടപടിയെന്നോണം വീടുകളിൽ ഓക്‌സിജൻ സിലിണ്ടറുകൾ സൂക്ഷിച്ചിരിക്കുന്നതിനാൽ ബറേലിയിൽ ഓക്‌സിജൻ ക്ഷാമമുണ്ടെന്ന് മനസിലാക്കുന്നതായി അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. ഇവർ ഉയർന്ന വിലക്ക് സിലണ്ടറുകൾ വിൽക്കുകയാണെന്നും അത്തരം ആളുകളെ തിരിച്ചറിയണമെന്നും അദ്ദേഹം കത്തിൽ വ്യക്‌തമാക്കി.
ആശുപത്രികളിൽ ഉപയോഗിക്കുന്ന ബൈപാപ്പ് മെഷീനുകൾ, വെന്റിലേറ്ററുകൾ, മറ്റ് മെഡിക്കൽ ഉപകരണങ്ങൾ എന്നിവ കരിഞ്ചന്തയിൽ ഉയർന്ന വിലയ്‌ക്ക് വിൽക്കുന്നുണ്ടെന്നും കത്തിൽ കേന്ദ്രമന്ത്രി പരാമർശിച്ചു. മെഡിക്കൽ ഉപകരണങ്ങളുടെ വില നിയന്ത്രിക്കണമെന്നും എംഎസ്എംഇ പ്രകാരം രജിസ്‌റ്റർ ചെയ്‌തിട്ടുള്ള സ്വകാര്യ ആശുപത്രികൾക്ക് കിഴിവ് നൽകണമെന്നും അദ്ദേഹം നിർദ്ദേശം മുന്നോട്ടുവെച്ചു.
കൂടാതെ ഓക്‌സിജൻ ക്ഷാമം പരിഹരിക്കുന്നതിനായി പ്ളാന്റുകൾ സ്‌ഥാപിക്കാൻ മധ്യപ്രദേശ് സർക്കാർ 50 ശതമാനം ഇളവ് നൽകുന്നത് പോലെ ബറേലിയിലും ഓക്‌സിജൻ പ്ളാന്റുകൾ സ്‌ഥാപിക്കണമെന്നും കേന്ദ്രമന്ത്രി സന്തോഷ് ഗംഗ്വാർ പറഞ്ഞു.
Read Also: ‘ഓക്‌സിജന്റെയും മരുന്നുകളുടെയും എല്ലാ നികുതികളും ഒഴിവാക്കണം’; പ്രധാനമന്ത്രിക്ക് കത്തയച്ച് മമത