കൊല്‍ക്കത്ത: കോവിഡ് ചികില്‍സക്കായി ഉപയോഗിക്കുന്ന മരുന്നുകള്‍, ഓക്‌സിജൻ എന്നിവക്ക് ചുമത്തുന്ന എല്ലാവിധ നികുതികളും പിന്‍വലിക്കണമെന്ന് പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്തിലാണ് മമതയുടെ ആവശ്യം.
കോവിഡ് ബാധിച്ചവര്‍ക്കായുള്ള ചികില്‍സക്ക് ആവശ്യമായ ഓക്‌സിജൻ കൃത്യമായി എത്തിക്കാനുള്ള നടപടികള്‍ വേണമെന്നും മമത ആവശ്യപ്പെടുന്നു. പല ഏജന്‍സികള്‍, വ്യക്‌തികള്‍, സംഘടനകള്‍ ഇവയെല്ലാം ഓക്‌സിജൻ കോണ്‍സന്‍ട്രേറ്ററുകള്‍, സിലണ്ടറുകള്‍, ക്രയോജനിക്ക് സ്‌റ്റോറേജ് ടാങ്കറുകള്‍, കോവിഡ് ചികില്‍സക്ക് ആവശ്യമായ മരുന്നുകള്‍ എല്ലാം സംഭാവന ചെയ്യാന്‍ മുന്നോട്ടു വരുന്നുണ്ട്.
കോവിഡ് നേരിടാനുള്ള സൗകര്യങ്ങള്‍ ഒരുക്കാനുള്ള സംസ്‌ഥാന സര്‍ക്കാര്‍ ശ്രമങ്ങളിലെ വിടവുകള്‍ പരിഹരിക്കാന്‍ ഇത്തരം നീക്കങ്ങള്‍ സഹായകരമാണ്. എന്നാൽ ഇത്തരം സംഭവന ചെയ്യുന്ന പലരും സംസ്‌ഥാന സര്‍ക്കാരിനോട്, കേന്ദ്രത്തിന്റെ പരിധിയില്‍ വരുന്ന കസ്‌റ്റംസ് ഡ്യൂട്ടി, എസ്‌ജിഎസ്‌ടി, ഐജിഎസ്‌ടി, സിജിഎസ്‌ടി എന്നിവയില്‍ ഇളവ് ലഭിക്കുമോ എന്ന് ചോദിക്കുന്നു.
ഇത്തരം ഒരു അവസ്‌ഥയിലാണ് കേന്ദ്രത്തിന് മുന്നില്‍ ഈ ആവശ്യം മുന്നോട്ട് വെക്കുന്നത്. കോവിഡ് ചികില്‍സക്കായുള്ള എല്ലാ അവശ്യ സാധനങ്ങളുടെയും കസ്‌റ്റംസ് ഡ്യൂട്ടി, ജിഎസ്‌ടികള്‍ എന്നിവ പിന്‍വലിക്കണം. ഇത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് അത്യവശ്യമാണ്- മമത പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.
Read Also: കോഴിക്കോട് മെഡിക്കൽ കോളേജില്‍ ഓക്‌സിജൻ പ്ളാന്റ് സ്‌ഥാപിച്ചു