പാലക്കാട്: നെല്ലിയാമ്പതിയിൽ വെള്ളച്ചാട്ടത്തിൽ വീണ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. എറണാകുളം പുത്തൻകുരിശ് സ്വദേശി ജയരാജ് എന്ന ജയ് മോൻ (36) ആണ് മരിച്ചത്. കുണ്ടറ ചോല വെള്ളച്ചാട്ടത്തിൽ ഇന്ന് രണ്ടുമണിയോടെയാണ് അപകടമുണ്ടായത്.
പുത്തൻകുരിശിൽ നിന്നും തമ്മനത്ത് നിന്നുമായി മൂന്നുപേരാണ് ഇവിടം സന്ദർശിക്കാൻ എത്തിയത്. നെല്ലിയാമ്പതിയിൽ പോയി തിരിച്ചുവരുന്നതിനിടെ വെള്ളച്ചാട്ടം കാണാൻ വണ്ടി നിർത്തുകയായിരുന്നു. വണ്ടിയിൽ നിന്നിറങ്ങിയ ജയ് മോൻ വെള്ളച്ചാട്ടത്തിന് സമീപത്തേക്ക് പോവുകയും പാറയിൽ പിടിച്ച് കയറാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി താഴേക്ക് പതിക്കുകയുമായിരുന്നു എന്ന് കൂടെയുണ്ടായിരുന്നവർ പറഞ്ഞു.
വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്നതിനിടെയാണ് ജയ് മോൻ വെള്ളച്ചാട്ടത്തിന് സമീപമെത്തിയത് കൂടെയുണ്ടായിരുന്നവർ കണ്ടത്. ഇയാൾ കാലുതെന്നി വെള്ളച്ചാട്ടത്തിലേക്ക് വീഴുന്ന ദൃശ്യങ്ങളും മൊബൈലിൽ പതിഞ്ഞിട്ടുണ്ട്.
നെൻമാറയിൽ നിന്നും നെല്ലിയാമ്പതിയിൽ നിന്നും പോലീസ് സംഘങ്ങളും ആലത്തൂരിൽ നിന്ന് ഫയർഫോഴ്‌സും എത്തി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം ലഭിച്ചത്.
Also Read: മൃതദേഹം കുഴിച്ചിട്ട് മുകളിൽ അടുപ്പ് പണിതു; ഇടുക്കിയിലെ അരുംകൊലയുടെ ചുരുളഴിയുന്നു