തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടുവന്ന കർഷക വിരുദ്ധ കാർഷിക നിയമത്തിന് എതിരെ ഡിസംബർ 31ന് സംസ്‌ഥാന സർക്കാർ വീണ്ടും നിയമസഭാ സമ്മേളനം ചേരും. കർഷകരുടെ പ്രശ്‌നങ്ങൾ ഒരുമണിക്കൂർ സഭയിൽ ചർച്ച ചെയ്യും. പിന്നീട് അനുമതിക്കായി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വീണ്ടും സമീപിക്കും. 31ന് സമ്മേളനം ചേരാൻ ശുപാർശ ചെയ്യും. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.
ബജറ്റ് സമ്മേളനത്തിൽ കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാമെന്ന നിലപാടിൽ നിന്നും സർക്കാർ പിൻമാറി. മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്‌ഥാന സർക്കാരിനെയും വിമർശിച്ച് ഗവർണർ കത്ത് നൽകിയതിന് പിന്നാലെയാണ് സർക്കാർ തീരുമാനം. കാർഷിക നിയമവുമായി ബന്ധപ്പെട്ട് സംസ്‌ഥാന സർക്കാർ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കേണ്ടെന്ന നിലപാടായിരുന്നു ഗവർണർ സ്വീകരിച്ചിരുന്നത്.
കാർഷിക നിയമങ്ങൾക്ക് എതിരെ രാജ്യാതിർത്തിയിൽ പ്രക്ഷോഭം നടത്തുന്ന കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനാണ് അടിയന്തിരമായി നിയമസഭാ സമ്മേളനം നടത്താൻ ഗവർണറോട് സർക്കാർ അനുമതി തേടിയത്. എന്നാൽ ഗവർണർ അനുമതി നിഷേധിക്കുകയായിരുന്നു.
അടിയന്തിര ചർച്ച നടത്തേണ്ട സാഹചര്യം നിലനിൽക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണർ അനുമതി നിഷേധിച്ചത്. ഇതിനെ തുടർന്ന് ഭരണപക്ഷവും പ്രതിപക്ഷവും ഗവർണറുടെ നടപടിക്ക് എതിരെ രംഗത്ത് വന്നിരുന്നു.
Read also: ജമ്മു കശ്‌മീരില്‍ ഭീകര സംഘടനയുമായി ബന്ധമുള്ള നാലുപേര്‍ അറസ്‍റ്റില്‍; ആയുധങ്ങളും കണ്ടെടുത്തു