ആലപ്പുഴ: കര്‍ഷക ആത്‌മഹത്യ നടന്ന അപ്പര്‍ കുട്ടനാട് ഇന്ന് യുഡിഎഫ് സംഘം സന്ദര്‍ശിക്കും. കേരളം ഇത്രയും കടക്കെണിയിലായ സാഹചര്യം ഉണ്ടായിട്ടില്ലെന്ന് വിഡി സതീശന്‍ കൊച്ചിയില്‍ പറഞ്ഞു. അപ്പര്‍കുട്ടനാട്ടില്‍ നെല്‍കര്‍ഷകന്‍ തൂങ്ങി മരിച്ചതിനോട് പ്രതികരിക്കുകയായിരുന്നു ഇദ്ദേഹം. ഇത്തവണയും വേനല്‍മഴ വിള നശിപ്പിച്ചതോടെയാണ് തിരുവല്ല നിരണം വടക്കുംഭാഗം സ്വദേശി രാജീവന്‍ ഇന്നലെ ജീവനൊടുക്കിയത്.
കൃഷി ആവശ്യത്തിന് രാജീവൻ ബാങ്കിൽ നിന്നും വായ്‌പ എടുത്തിരുന്നു. കൃഷി നഷ്‌ടമായതിനെ തുടർന്ന് കട ബാധ്യത ഉണ്ടായിരുന്നു. കഴിഞ്ഞ തവണ നെൽകൃഷി നഷ്‌ടത്തിലായി. ഇത്തവണ വേനൽമഴയിൽ എട്ട് ഏക്കറോളം കൃഷി നശിച്ചു. തുടർന്ന് ഇന്നലെ രാവിലെ നെൽപ്പാടത്തിന്റെ കരയിലാണ് രാജീവനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
അതേസമയം, സംഭവത്തിൽ ജില്ലാ കളക്‌ടറോട് കൃഷിമന്ത്രി പി പ്രസാദ് റിപ്പോർട് തേടിയിട്ടുണ്ട്. മരിച്ച രാജീവന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകുമെന്ന് മന്ത്രി അറിയിച്ചു. കൃഷിനാശം സംഭവിക്കുന്ന കർഷകർക്ക് അർഹമായ നഷ്‌ടപരിഹാരം ഉറപ്പുവരുത്തുമെന്നും മന്ത്രി ഇന്നലെ വ്യക്‌തമാക്കി.
Read Also: യുക്രൈൻ; സാധാരണക്കാർ കൊല്ലപ്പെട്ടതിനെ അപലപിച്ചും അന്വേഷണം ആവശ്യപ്പെട്ടും നരേന്ദ്ര മോദി