ന്യൂഡെൽഹി: കർഷകരുടെ ക്ഷേമമാണ് നരേന്ദ്ര മോദി സർക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. വിളകൾക്ക് താങ്ങുവില ഉറപ്പാക്കി മുൻപോട്ട് പോകുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു. 2020-21ൽ ഗോതമ്പു കർഷകർക്കായി 75,000 കോടി രൂപ നൽകും.
43.36 ലക്ഷം കർഷകർക്ക് ഇത് ഗുണകരമാകും. നെൽ കർഷകർക്കായുള്ള വകയിരുത്തൽ 1.72 ലക്ഷം കോടി രൂപയാക്കി ഉയർത്തി. കാർഷിക വായ്‌പകൾക്കുള്ള വകയിരുത്തൽ 16.5 ലക്ഷം കോടി രൂപയാക്കി.
അതേസമയം, കർഷകർക്കായുള്ള ധനമന്ത്രിയുടെ പ്രഖ്യാപനങ്ങളെ മുദ്രാവാക്യം മുഴക്കിയും ആർത്തുവിളിച്ചും പരിഹാസത്തോടെയാണ് പ്രതിപക്ഷം സ്വീകരിച്ചത്. കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്ക് എതിരെ സമരം നടത്തുന്ന കർഷകരെ പരിഹസിക്കുന്നതാണ് പ്രഖ്യാപനം എന്നാണ് ആക്ഷേപം.
കർഷകരോടുള്ള കേന്ദ്ര സർക്കാരിന്റെ സമീപനത്തിൽ പ്രതിഷേധിച്ച് പഞ്ചാബിൽ നിന്നുള്ള രണ്ട് എംപിമാർ ഇന്ന് കറുത്ത ഗൗൺ അണിഞ്ഞാണ് ബജറ്റ് സമ്മേളനത്തിനായി പാർലമെന്റിൽ എത്തിയത്. എംപിമാരായ ജസ്ബിർ സിങ് ഗിലും ഗുർജീത്ത് സിങ് ഒജ്‌ലയുമാണ് കറുത്ത ഗൗണും പോസ്‌റ്ററുമായി പാർലമെന്റിൽ എത്തിയത്. ബജറ്റവതരണം തുടങ്ങിയപ്പോൾ തന്നെ ഇവർ ബഹളം വെക്കുകയും ചെയ്‌തിരുന്നു. ബഹളം തുടർന്നതോടെ ലോക്‌സഭാ സ്‌പീക്കർ ഓം ബിർള ഇടപെട്ടാണ് ഇവരെ ശാന്തരാക്കിയത്.
Also Read: ബിജെപി മൽസരിക്കുന്നത് ഭരണം പിടിക്കാൻ; കെ സുരേന്ദ്രൻ