ന്യൂഡെൽഹി: ഈ മാസം 30ന് കേന്ദ്ര സർക്കാർ വിളിച്ചുചേർക്കുന്ന ചർച്ചയിൽ പങ്കെടുക്കുമെന്ന് സമര രംഗത്തുള്ള കർഷകർ. എന്നാൽ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന കർഷക നിലപാടിൽ മാറ്റമില്ല. ബുധനാഴ്‌ചത്തെ ചർച്ചയിൽ ഈ തീരുമാനം ആവർത്തിക്കും. അതേസമയം, ചർച്ച പരാജയമാണെങ്കിൽ പൂർവാധികം ശക്‌തിയോടെ പ്രക്ഷോഭം തുടരും, കർഷക സംഘടനകൾ വ്യക്‌തമാക്കി.
പ്രക്ഷോഭം തുടരുന്ന കർഷകരെ ഇത് ആറാംതവണയാണ് കേന്ദ്ര സർക്കാർ ചർച്ചക്ക് വിളിച്ചിരിക്കുന്നത്. ബുധനാഴ്‌ച ഉച്ചക്ക് 2ന് ചർച്ച നടത്താമെന്ന നിർദേശമാണ് സർക്കാർ മുന്നോട്ടുവെച്ചത്. നേരത്തെ 5 തവണ ചർച്ച നടത്തിയപ്പോഴും പരാജയമായിരുന്നു ഫലം.
ചർച്ചക്ക് മുന്നോടിയായി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ, റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ എന്നിവർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തി. നേരത്തെ അമിത് ഷായുമായി നടത്തിയ ചർച്ചയിലും നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്ന് പിറകോട്ടില്ലെന്ന നിലപാടാണ് കർഷകർ സ്വീകരിച്ചത്.
ചർച്ചക്ക് തയാറാണെന്ന് പ്രക്ഷോഭത്തിലുള്ള കർഷക സംഘടനകൾ കഴിഞ്ഞ ദിവസം കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് 30ന് ചർച്ച നടത്താമെന്ന് കേന്ദ്രം അറിയിച്ചിരിക്കുന്നത്.
Read also: കോവിഷീൽഡ്; അടിയന്തര ഉപയോഗത്തിന് ഉടൻ അനുമതി; തൃപ്‌തികരമെന്ന് വിലയിരുത്തൽ