ന്യൂഡെല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം നടത്തുന്ന കര്‍ഷക സംഘടനകള്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച തുടരുമെന്ന് വ്യക്‌തമാക്കി രംഗത്ത്. കര്‍ഷക സംഘടനകള്‍ ഇന്ന് സിംഗുവില്‍ ചേര്‍ന്ന യോഗത്തിലാണ് ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന തീരുമാനത്തില്‍ എത്തിയത്. ജനുവരി 15ആം തീയതി വെള്ളിയാഴ്‌ചയാണ് കേന്ദ്രസര്‍ക്കാരുമായുള്ള അടുത്ത ചര്‍ച്ച. അതിന് മുന്നോടിയായി ജനുവരി 13ആം തീയതി പ്രതിഷേധത്തിന്റെ ഭാഗമായി കാര്‍ഷിക ബില്ലുകള്‍ കത്തിക്കുമെന്നും ഇന്ന് നടന്ന യോഗത്തില്‍ തീരുമാനമായി. കൂടാതെ ജനുവരി 18ആം തീയതി വനിതാ കര്‍ഷകരെ പങ്കെടുപ്പിച്ച് കൊണ്ട് മഹിളാ കിസാന്‍ ദിനമായി ആചരിക്കാനും സിംഗുവില്‍ നടന്ന കര്‍ഷക സംഘടനാ യോഗത്തില്‍ തീരുമാനമെടുത്തു.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങളെ അനുകൂലിച്ചുകൊണ്ട് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ നടത്താനിരുന്ന കിസാന്‍ മഹാപഞ്ചായത്ത് റദ്ദാക്കി. പരിപാടിക്കെതിരെ കര്‍ഷകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്നാണ് പരിപാടി റദ്ദാക്കിയത്. പ്രതിഷേധ മാര്‍ച്ചിലേക്ക് പോലീസ് ലാത്തി വീശുകയും, തുടര്‍ന്ന് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്‌തു. ഒന്നര മണിക്കൂറോളം കര്‍ഷകരും പോലീസും തമ്മില്‍ സംഘര്‍ഷം തുടര്‍ന്നു.
സംഘര്‍ഷത്തെ തുടര്‍ന്നാണ് കിസാന്‍ മഹാപഞ്ചായത്ത് റദ്ദാക്കിയത്. പരിപാടിയുമായി മുന്നോട്ട് പോയാല്‍ കൂടുതല്‍ പ്രതിഷേധം ഉണ്ടാകുമെന്ന് ഭയന്നാണ് പിൻമാറ്റം ഉണ്ടായത്. എന്നാല്‍ മാര്‍ച്ചില്‍ സംഘര്‍ഷം സൃഷ്‌ടിച്ചത് കർഷകരാണെന്ന് കരുതുന്നില്ലെന്നും, കോണ്‍ഗ്രസും, പ്രതിപക്ഷ പാര്‍ട്ടികളും കൂടിയാണ് ആക്രമണം ഉണ്ടാക്കിയതെന്നും ഹരിയാന മുഖ്യമന്ത്രി വ്യക്‌തമാക്കി.
Read also : സംസ്‌ഥാനത്തെ ആദ്യ ഹരിത ജയിലായി കണ്ണൂർ സ്‌പെഷ്യൽ സബ് ജയിൽ