ന്യൂഡെല്‍ഹി : രാജ്യതലസ്‌ഥാനത്ത് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനകള്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് വ്യക്‌തമാക്കി. ഡിസംബര്‍ 29ആം തീയതി ചര്‍ച്ചക്ക് തയ്യാറാണെന്ന വിവരം കര്‍ഷക സംഘടനകള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ തന്നെ ഉറച്ച് നിന്നുകൊണ്ടാണ് ചര്‍ച്ചക്ക് തയ്യാറാകുന്നതെന്നും കര്‍ഷക സംഘടനകള്‍ വ്യക്‌തമാക്കി.
കേന്ദ്രസര്‍ക്കാരും, കാര്‍ഷിക സംഘടനകളും തമ്മില്‍ നടക്കുന്ന ആറാം വട്ട ചര്‍ച്ചയാണ് 29ആം തീയതി നടക്കുക. കഴിഞ്ഞ ഡിസംബര്‍ 8ആം തീയതി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടന്ന ചര്‍ച്ചയിലും സര്‍ക്കാര്‍ നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന നിലപാടില്‍ ഉറച്ച് നിന്നതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറല്ല, പകരം മാറ്റങ്ങള്‍ വരുത്താന്‍ ഒരുക്കമാണെന്നാണ് സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്‌തമാക്കുന്നത്. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്നും പിൻമാറില്ലെന്ന നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ് കര്‍ഷകര്‍. 29ആം തീയതി നടക്കുന്ന ചര്‍ച്ചയിലും ഇതേ ആവശ്യം തന്നെ ഉന്നയിക്കുമെന്നും കര്‍ഷക സംഘടനകള്‍ വ്യക്‌തമാക്കി.
നിലവില്‍ രാജ്യത്ത് നടക്കുന്ന കര്‍ഷക പ്രക്ഷോഭം 31ആം ദിവസത്തിലാണ്. ഓരോ ദിനം കഴിയുന്തോറും കര്‍ഷകര്‍ ശക്‌തമായ സമരവുമായി രംഗത്ത് വരാനുള്ള തീരുമാനത്തിലാണ്. നിലവില്‍ മഹാരാഷ്‌ട്രയില്‍ നിന്നുള്ള കര്‍ഷകര്‍ കൂടി ഡെല്‍ഹിയില്‍ സമരത്തില്‍ പിന്തുണ പ്രഖ്യാപിച്ചെത്തിയതോടെ ഡെല്‍ഹി-ജയ്‌പൂർ ദേശീയപാതയിലെ ഗതാഗതം പൂര്‍ണ്ണമായും നിലച്ചു. കൂടാതെ ഡിസംബര്‍ 30ആം തീയതി ഡെല്‍ഹിയുടെ അതിര്‍ത്തികളിലൂടെ ഡെല്‍ഹിക്ക് ചുറ്റും മാര്‍ച്ച് നടത്താനുള്ള തീരുമാനത്തിലാണ് കര്‍ഷക സംഘടനകള്‍.
Read also : ഒടുവില്‍ സമവായം; പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി