ന്യൂഡെല്‍ഹി : കഴിഞ്ഞ ദിവസം നടന്ന ആറാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെ കേന്ദ്രസര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി കാര്‍ഷിക സംഘടനകള്‍. ഇന്നലെയാണ് കേന്ദ്രസര്‍ക്കാരും, കാര്‍ഷിക സംഘടനകളും തമ്മില്‍ ചര്‍ച്ച നടത്തിയത്. എന്നാല്‍ ചര്‍ച്ചയില്‍ നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍ വീണ്ടും ആവര്‍ത്തിച്ചതോടെ ചര്‍ച്ച പരാജയപ്പെട്ടു. ഇതിനെ തുടര്‍ന്ന് സിംഗുവില്‍ ഇന്നലെ രാത്രി വൈകിയും കര്‍ഷക സംഘടനകള്‍ പ്രതിഷേധം നടത്തി. ഒപ്പം തന്നെ പുതുവൽസരാഘോഷങ്ങളും കേന്ദ്രത്തിനെതിരെയുള്ള പ്രതിഷേധമാക്കി മാറ്റാനുള്ള തീരുമാനത്തിലാണ് കര്‍ഷക സംഘടനകള്‍.
ആറാം വട്ട ചര്‍ച്ചക്ക് മുന്‍പ് നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമെന്ന വിശ്വാസം പല കര്‍ഷകര്‍ക്കും ഉണ്ടായിരുന്നു. അതിനാല്‍ തന്നെ ഇന്നലെ ചര്‍ച്ച തുടങ്ങിയപ്പോള്‍ മുതല്‍ എല്ലാവരും ചാനലുകള്‍ക്ക് മുന്നില്‍ തന്നെയായിരുന്നു, എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്ന് വ്യക്‌തമാക്കിയതോടെ കര്‍ഷകര്‍ കടുത്ത പ്രതിഷേധവുമായി ഇന്നലെ രംഗത്തെത്തി.
വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ തങ്ങള്‍ സമരത്തില്‍ നിന്നും പിൻമാറില്ലെന്ന നിലപാടില്‍ കര്‍ഷക സംഘടനകള്‍ ഉറച്ചു നില്‍ക്കുകയാണ്. ഇന്നലെ മുതല്‍ കേന്ദ്രസര്‍ക്കാരിനെതിരെ മുദ്രവാക്യം വിളിച്ചുകൊണ്ട് സമരഭൂമിയില്‍ കര്‍ഷകര്‍ ശക്‌തമായ പ്രതിഷേധം തീര്‍ക്കുകയാണ്. ഒപ്പം തന്നെ ഇന്ന് നടക്കുന്ന പുതുവൽസര ആഘോഷത്തിലും കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധിക്കുമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്‌തമാക്കി.
Read also : കോവിഡ്; സംസ്‌ഥാനത്ത് പുതുവൽസര ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം