ഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്‌ഥാനങ്ങളിലെ പ്രചാരണ പരിപാടികൾക്ക് അന്തിമ രൂപം നൽകാൻ സംയുക്‌ത കിസാൻ മോർച്ച ഇന്ന് യോഗം ചേരും. ഈ മാസം 12 മുതൽ അഞ്ച് സംസ്‌ഥാനങ്ങളിലും ബിജെപിക്കെതിരെ പ്രചാരണം നടത്താനാണ് കർഷക മോർച്ചയുടെ തീരുമാനാം.
ആദ്യമായി പശ്‌ചിമ ബംഗാളിൽ രാകേഷ് ടിക്കായത്ത് അടക്കം നേതാക്കൾ പങ്കെടുക്കുന്ന 5 കിസാൻ മഹാ പഞ്ചായത്തുകൾ നടത്തും. കൂടാതെ കർഷക മേഖലകളിൽ വീടുകൾ തോറുമുള്ള പ്രചാരണം നടത്തും. കേരളത്തിൽ പ്രചാരണ പരിപാടികൾ ഈ മാസം 15ന് തുടങ്ങാനാണ് പദ്ധതി.
നേമം മണ്ഡലത്തിൽ പ്രത്യേക പ്രചാരണ പരിപാടികളുണ്ടാകും. കേരളത്തിൽ ബിജെപി നിർണ്ണായക ശക്‌തിയാകാൻ സാധ്യതയുള്ള മറ്റ് മണ്ഡലങ്ങളിലും പ്രചാരണം വ്യാപിപ്പിക്കും. ഇക്കാര്യങ്ങളിൽ അന്തിമ രൂപരേഖയാണ് ഇന്നത്തെ യോഗത്തിൽ ഉണ്ടാകുക.
തുടർ സമരങ്ങളുടെ ഭാഗമായി കർഷക നേതാവ് ദർശൻപാൽ ശനിയാഴ്‌ച രാജ്യവ്യാപക ട്രെയിൻ തടയൽ സമരം നടത്തുമെന്ന് അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച തീരുമാനവും യോഗത്തിലുണ്ടാകും.
അതേസമയം സിംഘുവിൽ നടന്ന വെടിവെപ്പ് മദ്യപിച്ച് എത്തിയ സംഘങ്ങൾ തമ്മിലുണ്ടായ തർക്കമെന്ന നിഗമനത്തിലാണ് ഹരിയാന പോലീസ്. മറ്റു ഗൂഢാലോചനകൾ ഇല്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. അക്രമികളെ സംബന്ധിച്ച് സൂചന കിട്ടിയെന്നും ഇവരെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
Also Read: സ്‌ത്രീകളുടെ അഭയകേന്ദ്രത്തിൽ നിന്നും 39 പേർ ഒളിച്ചോടി; 35 പേരെ കണ്ടെത്തിയെന്ന് പോലീസ്