ചണ്ഡീഗഡ് : പഞ്ചാബിൽ സർക്കാർ ഉടമസ്‌ഥതയിലുള്ള സ്‌ത്രീകളുടെ അഭയകേന്ദ്രത്തിൽ നിന്നും 39 സ്‌ത്രീകൾ ഒളിച്ചോടിയതായി പോലീസ് വ്യക്‌തമാക്കി. ഇവരിൽ 35 പേരെ കണ്ടെത്തിയിട്ടുണ്ടെന്നും, 4 പേരെ കാണാതായെന്നും പോലീസ് കൂട്ടിച്ചേർത്തു. പഞ്ചാബിലെ ജലന്ധറിലാണ് സ്‌ത്രീകളെയും പെൺകുട്ടികളെയും സംരക്ഷിക്കുന്ന ഈ സർക്കാർ സ്‌ഥാപനം പ്രവർത്തിക്കുന്നത്.
ഓടിപ്പോയവരിൽ സ്‌ത്രീകളും 18 വയസിൽ താഴെയുള്ള പെൺകുട്ടികളും ഉൾപ്പെടുന്നുണ്ട്. ഇവരെല്ലാം സർക്കാറിന്റെ സംരക്ഷണത്തിലാണ് ഇവിടെ കഴിയുന്നത്. നിയമപ്രകാരം 18 വയസ് പൂർത്തിയാകുമ്പോൾ ഇവർക്ക് ഇവിടെ നിന്നും പോകുന്നതിനായി കോടതിയെ സമീപിക്കാം. 18 വയസ് കഴിഞ്ഞ ആളുകളും ഇവിടെ നിന്നും പുറത്തു പോകാൻ ആഗ്രഹിക്കുന്നവരുടെ കൂട്ടത്തിലുണ്ടെന്ന് ജില്ലാ പ്രോഗ്രാം ഓഫീസർ മനീന്ദർ സിംഗ് ബേദി വ്യക്‌തമാക്കി. കൂടാതെ അവരുടെ പ്രശ്‌നങ്ങൾ എത്രയും വേഗം പരിഹരിക്കാമെന്ന വാഗ്‌ദാനത്തിലാണ് ഓടിപ്പോയ സ്‌ത്രീകളെ തിരികെ കൊണ്ടുവന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി.
എന്നാൽ 18 വയസ് പൂർത്തിയായാലും ഇവിടെ നിന്നും പോകാൻ അനുവദിക്കില്ലെന്നാണ് ഓടിപ്പോയവരിൽ ചിലർ ആരോപണം ഉന്നയിക്കുന്നത്. അതേസമയം തന്നെ കേന്ദ്രത്തിൽ നിന്നും പോകാൻ ആഗ്രഹിക്കുന്നവർക്ക് അത് നിയമത്തിലൂടെ മാത്രമേ സാധിക്കൂ എന്നും അവർക്ക് അതിന് വേണ്ട സഹായങ്ങൾ ഉറപ്പ് വരുത്തുമെന്നും ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കി. സ്‌ത്രീകളും 18 വയസിൽ താഴെയുള്ള പെൺകുട്ടികളും ഉൾപ്പടെ 81 പേരാണ് ഇവിടെ സർക്കാർ സംരക്ഷണത്തിൽ കഴിയുന്നത്.
Read also : മുല്ലപ്പെരിയാർ; മേൽനോട്ട സമിതിക്ക് എതിരായ ഹരജി പരിഗണിക്കുന്നത് മാറ്റി