സംഭാല്‍ : കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം നടത്തിയ കര്‍ഷകര്‍ക്ക് 50,000 രൂപ അടക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കി സംഭാല്‍ ജില്ലാ അധികൃതര്‍. സമരം നടത്തിയ 6 കര്‍ഷകര്‍ക്കെതിരെ സമാധാനം തകര്‍ക്കുന്ന പ്രവൃത്തിയുണ്ടായെന്ന് ആരോപിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ആദ്യം 50 ലക്ഷം രൂപയുടെ നോട്ടീസാണ് ജില്ലാ അധികൃതര്‍ നല്‍കിയത്. എന്നാല്‍ സംഭവം വിവാദമായതോടെ അത് 50,000 രൂപയാക്കി കുറച്ചു.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം സംഘടിപ്പിച്ച ഭാരതീയ കിസാന്‍ യൂണിയന്‍ ജില്ലാ പ്രസിഡണ്ട് രാജ്‌പാൽ സിംഗ്, സമരത്തില്‍ പങ്കെടുത്ത ജയ്‌വീർ സിംഗ്, ബ്രഹ്‌മചന്ദ് യാദവ്, സതേന്ദ്ര യാദവ്, റൗദാസ്, വീര്‍ സിംഗ് എന്നിവര്‍ക്കെതിരെയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. സമരം നടത്തി സമാധാനം തകര്‍ക്കാനുള്ള ശ്രമമുണ്ടായെന്ന് ആരോപിച്ചാണ് ഹയാത്‌നഗര്‍ പോലീസ് 50 ലക്ഷം രൂപയുടെ നോട്ടീസ് ഓരോരുത്തര്‍ക്കും നല്‍കിയത്.
50 ലക്ഷം രൂപയുടെ നോട്ടീസ് വന്നതിന് പിന്നാലെ കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് 50,000 രൂപയായി കുറച്ച് വീണ്ടും നോട്ടീസ് ഇവര്‍ക്ക് നല്‍കി. എന്നാല്‍ പണമടക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കര്‍ഷകര്‍. തങ്ങളെ ജയിലിലടച്ചാലോ, തൂക്കിലേറ്റിയാലോ പണമടക്കാന്‍ തയ്യാറല്ലെന്നാണ് ഇവര്‍ ആവര്‍ത്തിക്കുന്നത്. ഒപ്പം തന്നെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പോരാട്ടം ഇനിയും തുടരുമെന്നും ഇവര്‍ വ്യക്‌തമാക്കി.
Read also : മറ്റൊരു എംഎല്‍എ കൂടി പാര്‍ട്ടി വിട്ടു; മമതക്ക് തിരിച്ചടി തുടരുന്നു