ന്യൂഡെല്‍ഹി : വിവാദ കാര്‍ഷിക നിയമങ്ങൾ സംബന്ധിച്ച് കര്‍ഷക സംഘടനകളും കേന്ദ്ര സര്‍ക്കാരും തമ്മില്‍ നടന്ന 10ആം വട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെ കര്‍ഷക സംഘടനകള്‍ നാളെ യോഗം ചേരാന്‍ തീരുമാനിച്ചു. നാളെ രാവിലെ 11 മണിയോടെ പഞ്ചാബിലെ കര്‍ഷക സംഘടനകള്‍ യോഗം ചേരും. തുടര്‍ന്ന് ഉച്ചക്ക് 2 മണിയോടെ നിയുക്‌ത കിസാന്‍ മോര്‍ച്ചയുടെ യോഗം ചേരുമെന്നും കര്‍ഷക സംഘടനകള്‍ വ്യക്‌തമാക്കി. യോഗത്തില്‍ സര്‍ക്കാര്‍ മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യും. ഫെബ്രുവരി 23ആം തീയതിയാണ് കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളും തമ്മിലുള്ള അടുത്ത ചര്‍ച്ച നടക്കുക.
താങ്ങുവിലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇന്ന് ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാഞ്ഞതോടെയാണ് ഇന്നത്തെ ചര്‍ച്ച പരാജയപ്പെട്ടത്. നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരം അവസാനിപ്പിക്കണമെന്നും, അങ്ങനെ ചെയ്‌താൽ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് 1 വര്‍ഷം വരെ നീട്ടി വെക്കാന്‍ തയ്യാറാണെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയില്‍ വ്യക്‌തമാക്കിയത്. എന്നാല്‍ ഇത് അംഗീകരിക്കാൻ കര്‍ഷക സംഘടനകള്‍ തയ്യാറായിരുന്നില്ല. അതേസമയം തന്നെ കര്‍ഷക സംഘടനകള്‍ തള്ളിയ നിര്‍ദേശങ്ങള്‍ വീണ്ടും പരിശോധിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്‌തമാക്കി.
Read also : സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തുന്നത് രാജ്യദ്രോഹക്കുറ്റം; നടപടി വേണമെന്ന് എകെ ആന്റണി