ന്യൂഡെൽഹി: കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായി റിപ്പബ്ളിക്ക് ദിനത്തിൽ ഡെൽഹിയിൽ നടത്തിയ ട്രാക്‌ടർ റാലിക്കിടെ ഉണ്ടായ സംഭവവികാസങ്ങൾ കർഷക സംഘടനകൾ ഇന്ന് വിശദമായി ചർച്ച ചെയ്യും. കർഷകന്റെ മരണവും കർഷകർക്ക് എതിരെ ചുമത്തിയ എഫ്ഐആറുകളും സംബന്ധിച്ച് സംഘടനാ നേതാക്കളും ഡെൽഹി പോലീസുമായി ചർച്ച നടക്കുമെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം, ചെങ്കോട്ടയിലെ സുരക്ഷാ പാളിച്ച അടക്കമുള്ള കാര്യങ്ങളിൽ ഡെൽഹി പോലീസിലെ ഉത്തരവാദികളായ ഉദ്യോഗസ്‌ഥരിൽ നിന്ന് വിശദീകരണം തേടുമെന്നാണ് സൂചന.
റിപ്പബ്ളിക്ക് ദിനത്തിലെ ട്രാക്‌ടർ റാലി വൻവിജയമാണെന്ന വിലയിരുത്തലിലാണ് കർഷക സംഘടനകൾ. അതേസമയം, ചെങ്കോട്ടയിലും ഐടിഒയിലും അടക്കമുണ്ടായ സംഘർഷത്തെ തള്ളിപ്പറയുകയും ചെയ്‌തു. സാമൂഹ്യവിരുദ്ധ ശക്‌തികൾ ട്രാക്‌ടർ പരേഡിൽ നുഴഞ്ഞുകയറിയെന്നും അത്തരം സംഘടനകളുമായി അകലം പാലിക്കുമെന്നും സംയുക്‌ത കിസാൻ മോർച്ച പ്രസ്‌താവനയിലൂടെ അറിയിച്ചു.
പ്രക്ഷോഭത്തിന്റെ ശക്‌തി തന്നെ സമാധാനമാണെന്നും ഏതെങ്കിലും തരത്തിൽ അത് ലംഘിക്കപ്പെട്ടാൽ സമരത്തെ ബാധിക്കുമെന്നും സംഘടനകൾ വ്യക്‌തമാക്കി. സിംഗുവിൽ ഇന്ന് യോഗം ചേർന്ന് സംഘടനകൾ വിശദമായ ചർച്ചകൾ നടത്തും. അതേസമയം, കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി ഒന്നിന് പാർലമെന്റ് മാർച്ച് നടത്താനാണ് അടുത്ത നീക്കം. കാൽനട മാർച്ചിനെ തടയാൻ പോലീസ് വൻസന്നാഹമാകും ഒരുക്കുക. അതേസമയം, ഡൽഹി-ഹരിയാന അതിർത്തി പ്രദേശങ്ങളിലെ ഇന്റർനെറ്റ് വിച്ഛേദിച്ചത് തുടരും.
Read also: ട്രാക്‌ടർ റാലിയുമായി ബന്ധപ്പെട്ട സംഘർഷം; നാല് കേസുകൾ രജിസ്‌റ്റർ ചെയ്‌തു