ന്യൂഡെല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡെല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭം 25 ആം ദിവസത്തിലേക്ക് കടന്നു. ഇതുവരെയും നിയമം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരുവിധ നടപടികളുമുണ്ടാകാത്ത സാഹചര്യത്തില്‍ സമരം കൂടുതല്‍ ശക്‌തി പ്രാപിക്കുകയാണ്. കഴിഞ്ഞ ദിവസവും പ്രധാനമന്ത്രി നിയമം പിന്‍വലിക്കാന്‍ ഒരുക്കമല്ലെന്ന് വ്യക്‌തമാക്കിയതിന് എതിരെ കടുത്ത അതൃപ്‌തി കര്‍ഷക സംഘടനകള്‍ രേഖപ്പെടുത്തി. നിയമം പിന്‍വലിക്കാതെ സമരത്തില്‍ നിന്നും തങ്ങള്‍ പിൻമാറില്ലെന്ന് അവര്‍ വീണ്ടും വ്യക്‌തമാക്കുകയും ചെയ്‌തു.
ഹരിയാനയില്‍ നിന്നുള്ള ബിജെപി നേതാവ് ചൗധരി ബിജേന്ദ്ര സിംഗ് കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത് വന്ന സാഹചര്യത്തില്‍, ഇന്നലെ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ കേന്ദ്ര കൃഷിമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി. കര്‍ഷക പ്രക്ഷോഭത്തെ കുറിച്ച് ചര്‍ച്ച ചെയ്‌ത മനോഹർ ലാൽ ഖത്തർ അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ കേന്ദ്രം കര്‍ഷകരുമായി ചര്‍ച്ച നടത്തുമെന്ന് വ്യക്‌തമാക്കി.
നിയമം പിന്‍വലിക്കാന്‍ ഒരുക്കമല്ലെന്ന തരത്തിലുള്ള നിലപാടുകള്‍ കേന്ദ്രം ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ കര്‍ഷകര്‍ ശക്‌തമായ രീതിയില്‍ തന്നെ സമരം മുന്നോട്ട് കൊണ്ടുപോകുകയാണ്. നിലവില്‍ ഡല്‍ഹിയിലേക്കുള്ള ദേശീയപാതകള്‍ പലതും കര്‍ഷകര്‍ ഉപരോധിക്കുകയാണ്. ഡല്‍ഹി-ആഗ്ര, ഡല്‍ഹി-രാജസ്‌ഥാന്‍ ദേശീയപാതകളില്‍ കര്‍ഷകര്‍ ശക്‌തമായ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒപ്പം തന്നെ തിക്രി, ഗാസിപൂര്‍, ചില്ല എന്നീ അതിര്‍ത്തി പ്രദേശങ്ങളില്‍ സമരം കൂടുതല്‍ ശക്‌തമാക്കുകയും ചെയ്‌തു. കര്‍ഷക സമരത്തിനെതിരെ സുപ്രീംകോടതിയില്‍ നടക്കുന്ന കേസില്‍ സ്വീകരിക്കേണ്ട നിലപാടുകളെ പറ്റിയും കര്‍ഷക സംഘടനകളും അഭിഭാഷകരും തമ്മില്‍ ചർച്ച പുരോഗമിക്കുകയാണ്.
Read also : കർഷക പ്രക്ഷോഭം; ബിജെപി പ്രചാരണത്തെ നേരിടാൻ സിപിഎം രംഗത്തിറങ്ങും