ന്യൂഡെൽഹി: കേന്ദ്ര സർക്കാർ പാസാക്കിയ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്കെതിരെ രാജ്യ തലസ്‌ഥാനത്ത് തുടരുന്ന കർഷക പ്രക്ഷോഭം കൂടുതൽ ശക്‌തമാകുന്നതിനിടെ ഒരാൾ കൂടി ആത്‍മഹത്യ ചെയ്‌തു. അഭിഭാഷകനായ അമർജീത്ത് സിങ്ങാണ് ആത്‍മഹത്യ ചെയ്‌തത്. തിക്രി അതിർത്തിയിലെ സമരസ്‌ഥലത്തുവെച്ചായിരുന്നു സംഭവം.
പ്രധാനമന്ത്രിക്ക് കത്തെഴുതി വെച്ചശേഷമാണ് അമർജീത്ത് ആത്‍മഹത്യ ചെയ്‌തത്. പ്രധാനമന്ത്രിയെ അദ്ദേഹം കത്തിൽ ഏകാധിപതിയെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ജനങ്ങൾ അവരുടെ ആഹാരത്തിന് വേണ്ടി നടത്തുന്ന സമരത്തെ പ്രധാനമന്ത്രി കണ്ടില്ലെന്ന് നടിക്കുന്നുവെന്നും അദ്ദേഹം കത്തിൽ ആരോപിച്ചു. പ്രധാനമന്ത്രിയുടെ കർഷകരോടുള്ള അവഗണയിൽ പ്രതിഷേധിച്ചാണ് ആത്‍മഹത്യ ചെയ്യുന്നതെന്നും കത്തിൽ വിശദീകരിക്കുന്നുണ്ട്.
കർഷക പ്രക്ഷോഭം ആരംഭിച്ച ശേഷമുള്ള മൂന്നാമത്തെ ആത്‍മഹത്യയാണ് അമർജീത്തിന്റേത്. ജലാലാബാദ് ബാർ അസോസിയേഷൻ ഭാരവാഹി കൂടിയാണ് അദ്ദേഹം. കർഷകൻ കൂടിയായ അമർജീത്ത് നിരവധി ദിവസങ്ങളായി സമരസ്‌ഥലത്ത് സജീവമായിരുന്നു.
കർഷക പ്രക്ഷോഭത്തിൽ പങ്കാളിയായിരുന്ന ഹരിയാന ഗുരുദ്വാരയിലെ പുരോഹിതൻ ബാബ രാം സിങ്ങ് കഴിഞ്ഞ ദിവസം ആത്‍മഹത്യ ചെയ്‌തിരുന്നു. കർഷകരോട് കേന്ദ്ര സർക്കാർ നീതി കാണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബാബ ആത്‍മഹത്യ ചെയ്‌തത്. കർഷക സമരത്തിൽ പങ്കെടുത്ത് മടങ്ങിയ 22കാരനായ പഞ്ചാബിൽ നിന്നുള്ള കർഷകൻ ഗുർലഭ് സിങ്ങും നേരത്തെ ആത്‍മഹത്യ ചെയ്‌തിരുന്നു.
Read also: കോവിഡ് കുത്തിവെപ്പിന്റെ ഡ്രൈ റണ്‍ നാളെ നാല് സംസ്‌ഥാനങ്ങളില്‍ ആരംഭിക്കുന്നു