ന്യൂഡെൽഹി : കാർഷിക നിയമങ്ങൾക്കെതിരെ പാർലമെന്റിന് മുന്നിൽ നടത്താനിരുന്ന സമരം കർഷക സംഘടനകൾ ജന്തർ മന്തറിലേക്ക് മാറ്റി. സംയുക്‌ത കിസാൻ മോർച്ചയുടെ കോർ കമ്മിറ്റി യോഗത്തിലാണ് സമരവേദി മാറ്റാൻ തീരുമാനിച്ചത്. അതേസമയം ജന്തർ മന്തറിൽ നിന്നും പാർലമെന്റിലേക്ക് മാർച്ച് നടത്തുമെന്നും, പോലീസ് തടയുന്നത് വരെ മുന്നോട്ട് പോകാനാണ് തീരുമാനമെന്നും കർഷക സംഘടനാ നേതാക്കൾ വ്യക്‌തമാക്കി.
കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് പാർലമെന്റിന് മുന്നിൽ സമരം നടത്താനുള്ള തീരുമാനത്തിലായിരുന്നു കർഷക സംഘടനകൾ. എന്നാൽ സമരവേദി അതീവ സുരക്ഷാ മേഖലയായ പാർലമെന്റ് പരിസരത്ത് നിന്നും മാറ്റണമെന്ന ആവശ്യവുമായി ഡെൽഹി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ കർഷകരുമായി ചർച്ച നടത്തിയിരുന്നു. അതിന് ശേഷം ചേർന്ന സംയുക്‌ത കിസാൻ മോർച്ചയുടെ കോർ കമ്മിറ്റി യോഗത്തിലാണ് സമരവേദി ജന്തർ മന്തറിലേക്ക് മാറ്റാൻ തീരുമാനിച്ചത്.
അതേസമയം തന്നെ കാർഷിക നിയമങ്ങളിൽ കർഷക സംഘടനകളുമായി ചർച്ചക്ക് തയ്യാറാണെന്ന് വ്യക്‌തമാക്കി കേന്ദ്രം രംഗത്ത് വന്നിരുന്നു. പ്രതിഷേധ നടപടികൾ ഒഴിവാക്കി കർഷകർ ചർച്ചക്ക് തയ്യാറാകണമെന്നാണ് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ വ്യക്‌തമാക്കിയത്. എന്നാൽ നിയമങ്ങൾ പിൻവലിക്കുന്നത് സംബന്ധിച്ച ചർച്ചകൾക്ക് മാത്രമേ തയ്യാറുള്ളൂ എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കർഷക സംഘടനകൾ.
Read also : നീലച്ചിത്ര നിര്‍മാണം; രാജ് കുന്ദ്ര റിമാന്‍ഡില്‍