ന്യൂഡെൽഹി : കാർഷിക നിയമങ്ങൾക്കെതിരെ രാജ്യത്ത് കർഷകർ നടത്താൻ തീരുമാനിച്ചിരുന്ന പാർലമെന്റ് ധർണയുടെ സമരവേദി മാറ്റാൻ സാധ്യത. പാർലമെന്റിന് മുന്നിൽ നിന്നും സമരവേദി ജന്തർമന്തറിലേക്ക് മാറ്റാനാണ് സാധ്യത. ഇത് സംബന്ധിച്ച ചർച്ചക്കായി സംയുക്‌ത കിസാൻ മോർച്ച കോർ കമ്മിറ്റി യോഗം ചേരുകയാണ്.
അതീവ സുരക്ഷാ മേഖലയായ പാർലമെന്റിന് മുന്നിൽ നിന്നും സമരവേദി മാറ്റണമെന്ന ആവശ്യം മുൻനിർത്തി ഡെൽഹി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ കർഷകരുമായി ചർച്ച നടത്തിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ കർഷകർ യോഗം ചേരുന്നത്. അതേസമയം പാർലമെന്റിന് മുന്നിൽ സമരം നടത്താൻ കര്‍ഷകര്‍ തയ്യാറെടുത്തതിന് പിന്നാലെ വീണ്ടും ചർച്ചക്ക് തയ്യാറാണെന്ന് വ്യക്‌തമാക്കി കേന്ദ്രസർക്കാർ രംഗത്ത് വന്നിരുന്നു.
പ്രതിഷേധത്തിന്റെ പാത അവസാനിപ്പിച്ച് കർഷകർ ചർച്ചക്ക് തയ്യാറാകണമെന്നാണ് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ വ്യക്‌തമാക്കിയത്. എന്നാൽ നിയമങ്ങൾ പിൻവലിക്കുന്നത് സംബന്ധിച്ച ചർച്ചകൾക്ക് മാത്രമേ തയ്യാറുള്ളൂ എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കർഷകർ.
Read also : പെഗാസസ് ഫോൺ ചോർത്തൽ; അന്വേഷണം പ്രഖ്യാപിച്ച് ഫ്രാൻസ്