ന്യൂഡെല്‍ഹി: കര്‍ഷകരുമായുള്ള അടുത്ത ഘട്ട ചര്‍ച്ചയില്‍ പ്രതിഷേധങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുമെന്നും നിലവിലെ പ്രതിസന്ധി അവസാനിപ്പിക്കുമെന്നും കേന്ദ്ര കൃഷി, കാര്‍ഷിക ക്ഷേമ സഹമന്ത്രി കൈലാഷ് ചൗധരി. അതേസമയം കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് അനുകൂലമാണെന്നും മന്ത്രി അവര്‍ത്തിച്ചു. ഈ മാസം നാലിനാണ് കര്‍ഷക നേതാക്കളുമായുള്ള കൂടിക്കാഴ്‌ച നടക്കുക.
കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് പുതിയ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കല്‍, മിനിമം സപ്പോര്‍ട്ട് വിലയുടെ നിയമപരമായ ഗ്യാരണ്ടി (എംഎസ്‌പി) എന്നിവ ഉള്‍പ്പടെയുള്ള കര്‍ഷകരുടെ പ്രധാന ആവശ്യങ്ങളെ പരാമര്‍ശിച്ച കേന്ദ്രമന്ത്രി ഈ മൂന്ന് കാര്‍ഷിക നിയമങ്ങളും കര്‍ഷകര്‍ക്ക് അനുകൂലമാണെന്ന് വാദിച്ചു. എംഎസ്‌പിയെക്കുറിച്ച് ആശയക്കുഴപ്പം ഉണ്ടാകരുത് എന്നും എംഎസ്‌പിയില്‍ വിളകള്‍ വില്‍ക്കുന്നതിനുള്ള വ്യവസ്‌ഥ തുടരുമെന്ന് പ്രധാനമന്ത്രി തന്നെ പലതവണ വ്യക്‌തമാക്കിയതാണ് എന്നും ചൗധരി ചൂണ്ടിക്കാട്ടി.
മാത്രവുമല്ല കൃഷിക്കാര്‍ സ്വാശ്രയന്‍ ആകണമെന്നാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നതെന്നും ഇതിന് പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇടനിലക്കാരുടെ സമ്പ്രദായം ഒഴിവാക്കി ഉല്‍പ്പന്നങ്ങള്‍ ഇഷ്‌ടാനുസരണം വില്‍ക്കണമെന്ന കര്‍ഷകരുടെ ദീര്‍ഘകാല ആവശ്യമാണ് ഇതിലൂടെ നിറവേറുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരം ദേശീയ തലസ്‌ഥാനത്തിന്റെ കവാടങ്ങളില്‍ തുടരുകയാണ്. നാലിന് നടക്കുന്ന ചര്‍ച്ചയിലും സര്‍ക്കാര്‍ അനുകൂല നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭം കൂടുതല്‍ ശക്‌തമാക്കുമെന്ന് കര്‍ഷക സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Read Also: രാജ്യത്ത് സൗജന്യ കോവിഡ് വാക്‌സിൻ 3 കോടി പേര്‍ക്ക് മാത്രം; പ്രസ്‌താവന തിരുത്തി ആരോഗ്യമന്ത്രി